ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും വയനാട് എംപി പ്രിയങ്ക ഗാന്ധിയും നാളെ വയനാട്ടിലെത്തും. അഞ്ചുദിവസത്തെ സന്ദര്‍ശനത്തിന് എത്തുന്ന പ്രിയങ്ക ഗാന്ധി  മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും.

കണ്ണൂര്‍ പേരാവൂരില്‍ കര്‍ഷക സംഗമത്തില്‍ പങ്കെടുത്തശേഷമാണ് രാഹുല്‍ ഗാന്ധി ജില്ലയില്‍ എത്തുക. ഉച്ചകഴിഞ്ഞ് ഉരുള്‍ ദുരന്തബാധിതര്‍ക്ക് കോണ്‍ഗ്രസ് നിര്‍മിക്കുന്ന വീടുകളുടെ ശിലാസ്ഥാപനം നിര്‍വഹിച്ച ശേഷം ആയിരിക്കും രാഹുല്‍ഗാന്ധി മടങ്ങുക. അതേസമയം നാളെ രാവിലെ കളക്ടറേറ്റില്‍ നടക്കുന്ന ദിശ യോഗമാണ് പ്രിയങ്ക ഗാന്ധിയുടെ ആദ്യ പരിപാടി. വനം ആര്‍ആര്‍ടിക്ക് ജെഎസ് ഡബ്ല്യുവിന്റെ സിഎസ്ആര്‍ ഫണ്ട് ഉപയോഗപ്പെടുത്തി ലഭ്യമാക്കുന്ന ആധുനിക ഉപകരണങ്ങള്‍ ഉച്ചയ്ക്ക് 1.30ന് എംപി ഓഫീസില്‍ പ്രിയങ്ക ഗാന്ധി കൈമാറും.  

27ന് രാവിലെ കാളികാവ് സര്‍വീസ് കോ ഓപ്പറേറ്റിവ് ബാങ്കിന്റെ ലാബ് ഉദ്ഘാടനം ചെയ്യുന്ന പ്രിയങ്ക ഗാന്ധി ഉച്ചയ്ക്ക് തിരുവമ്പാടി കൈതപ്പൊയില്‍ എംഇഎസ് സ്‌കൂളിന്റെ സില്‍വര്‍ ജൂബിലി ആഘോഷം ഉദ്ഘാടനവും പുതിയ ബ്ലോക്കിന്റെ ശിലാസ്ഥാപനവും നിര്‍വഹിക്കും. തുടര്‍ന്ന് നിര്‍ദിഷ്ട താരമശേരി ചുരം ബൈപാസിലെ ചിപ്പിലിതോട് പ്രദേശം സന്ദര്‍ശിക്കും. 28ന് നിര്‍ദഷ്ട ബൈരക്കുപ്പ പാലം പദ്ധതി പ്രദേശം സന്ദര്‍ശിക്കുന്ന പ്രിയങ്ക ഗാന്ധി പെരിക്കല്ലൂര്‍ ക്നാനായ കത്തോലിക്ക പള്ളിയുടെ ഗോള്‍ഡന്‍ ജൂബിലി ആഘോഷത്തില്‍ പങ്കെടുക്കും. വണ്ടിക്കടവില്‍ കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട കൂമന്റെ വസതിയില്‍ സന്ദര്‍ശനം നടത്തും. പുഞ്ചിരിമട്ടം ദുരന്ത ബാധിതര്‍ക്ക് മുസ്ലിംലീഗ് നിര്‍മിച്ച വീടുകളുടെ താക്കോല്‍ദാനച്ചടങ്ങില്‍ പങ്കെടുക്കും.