പനമരം ബിവറേജ് പരിസരത്ത് മദ്യപൻമാരുടെ ശല്യം പ്രദേശവാസികൾക്ക് ബുദ്ധിമുട്ടാകുന്നതായി പരാതി. വഴിയോരത്ത് നിന്നുള്ള മദ്യപാനവും മദ്യപൻമാർ തമ്മിലുള്ള കയ്യാങ്കളിയുമാണ് പ്രദേശവാസികൾക്ക് ബുദ്ധിമുട്ടാകുന്നത്. പനമരം നീരട്ടാടി റോഡിലുള്ള മദ്യവിൽപ്പന ശാലയിലെത്തുന്ന സാമൂഹ്യവിരുദ്ധരാണ് പ്രദേശവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്. ബിവറേജ് പരിസരത്ത് വെച്ച് തന്നെ മദ്യപിക്കുന്നതും , മലമൂത്ര വിസർജനം നടത്തുന്നതും , പ്ലാസ്റ്റിക് കുപ്പികൾ ഉൾപ്പെടെ വലിച്ചെറിയുന്നതുമാണ് നാട്ടുകാരെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലേക്ക് അതിക്രമിച്ച് കയറുന്നതും ഇവിടെ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് പതിവായെന്നും നാട്ടുകാർ പറയുന്നു. ദുർഗന്ധം മൂലം പരിസരത്തേക്ക് പോകാൻ പോലും പറ്റാത്ത അവസ്ഥയാണ്. മദ്യപൻമാർ തമ്മിലുള്ള കയ്യാങ്കളി പ്രദേശവാസികളിൽ ഭീതി സൃഷ്ടിക്കുന്നുണ്ട്. പുരുഷൻമാർ ജോലിക്ക് പോയി കഴിഞ്ഞാൽ വീട് പൂട്ടി അകത്തിരിക്കേണ്ട ഗതികേടിലാണ് പ്രദേശത്തെ സ്ത്രീകൾ. ടൗണിൽ നിന്ന് മദ്യവിൽപ്പന ശാല ജനവാസ കേന്ദ്രത്തിലേക്ക് മാറ്റിയതിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. പ്രതിഷേധം മറികടന്നാണ് മദ്യശാലയുടെ പ്രവർത്തനം ഇവിടെ ആരംഭിച്ചത്. പ്രശ്നത്തിന് പരിഹാരം കാണാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.