കൽപ്പറ്റ: വെങ്ങപ്പള്ളി കാരാറ്റപ്പടി ഭാഗത്ത് നിയമവിരുദ്ധമായി മദ്യവിൽപ്പന നടത്തിവന്നയാളെ കൽപ്പറ്റ എക്സൈസ് സംഘം പിടികൂടി. കാരാറ്റപ്പടി സ്വദേശി പ്രിയങ്ക നിവാസിൽ വേണു. കെ. കെ (62) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 1.200 ലിറ്റർ വിദേശമദ്യവും മദ്യവിൽപ്പനയിലൂടെ ലഭിച്ച പണവും എക്സൈസ് സംഘം കണ്ടെടുത്തു.

വെങ്ങപ്പള്ളി, കാരാറ്റപ്പടി മേഖലകളിലും സമീപത്തെ തോട്ടം തൊഴിലാളികൾ താമസിക്കുന്ന ഉന്നതികളിലും ഇയാൾ വ്യാപകമായി മദ്യവിൽപ്പന നടത്തുന്നതായി എക്സൈസിന് നിരവധി പരാതികൾ ലഭിച്ചിരുന്നു. ഇതിനെത്തുടർന്ന് എക്സൈസിന്റെ രഹസ്യ നിരീക്ഷണത്തിലായിരുന്നു ഇയാൾ. മുമ്പും മൂന്ന് അബ്കാരി കേസുകളിൽ പ്രതിയായിട്ടുള്ളയാളാണ് വേണുവെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷർഫുദ്ദീൻ.റ്റി യുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സംഘത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ അഭിലാഷ് ഗോപി, അരുൺ പി.ഡി, സജി പോൾ, പ്രണവ് എസ്.എൽ, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ സൂര്യ, മുനീറ എന്നിവർ പങ്കെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ വൈത്തിരി സബ് ജയിലിൽ റിമാൻഡ് ചെയ്തു.