ഒരു പകല്‍ മുഴുവന്‍ നാടുവിറപ്പിച്ച കാട്ടുകൊമ്പന്‍മാര്‍ ഒടുവില്‍ കാടുകയറി.ഇന്ന് രാവിലെ പനമരം മേച്ചേരിക്കുന്നില്‍ എത്തിയ കാട്ടാനകള്‍ ജനവാസ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് ഏറെ ഭീതിപരത്തിയിരുന്നു.

കഴിഞ്ഞ രാത്രി കാടിറങ്ങിയ രണ്ട് കൊമ്പന്‍മാരാണ് പനമരം, കണിയാമ്പറ്റ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളില്‍ നാട്ടുകാര്‍ക്ക് ഭീഷണിയായത്.രാവിലെ പനമരം മേച്ചേരി ഭാഗത്ത് നിന്ന് ആനകളെ വനംവകുപ്പ് അധികൃതര്‍ താഴെ നെല്ലിയമ്പത്ത് എത്തിച്ചു.ഇവിടെ നിന്നും ആനകള്‍ നെല്ലിയമ്പം ഗവ: എല്‍ പി സ്‌കൂളിന് സമീപം എത്തി.തുടര്‍ന്ന് നെല്ലിയമ്പം മദ്രസക്ക് സമീപംതോട്ടത്തിലൂടെ റോഡ് മുറിച്ച് കടന്ന് കായക്കുന്ന് എത്തിയ ആനകള്‍ പാതിരിയമ്പം ചെക്കിട്ട വനത്തിലേക്ക് ഉച്ചക്ക് 12 മണിയോടെ കയറുകയായിരുന്നു.

ആളുകള്‍ തലനാരിഴക്കാണ് കാട്ടാനകളുടെ മുന്നില്‍ നിന്നു രക്ഷപെട്ടത്.നിരവധി കര്‍ഷകരുടെ കാര്‍ഷിക വിളകളും ആനകള്‍ നശിപ്പിച്ചു
ഇതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പാതിരിയമ്പത്ത് ഡിഎഫ്ഒ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്ക് നേരെ തിരിഞ്ഞു. പ്രതിഷേധത്തെ തുടര്‍ന്ന് അടിയന്തിരമായി വനാതിര്‍ത്തിയില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കുമെന്ന് ഡിഎഫ്ഒ അജിത്ത് കെ.രാമന്‍ അറിയിച്ചു.