പോലീസ് ഉദ്യോഗസ്ഥരുടെ സമയോജിത ഇടപെടലിലൂടെ ആത്മഹത്യക്കൊരുങ്ങിയ യുവാവിന്റെ ജീവന്‍ രക്ഷിച്ചു. തലപ്പുഴ സ്വദേശിയായ 33 വയസുകാരനായ യുവാവിന്റെ ജീവനാണ് മാനന്തവാടി സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ രക്ഷിച്ചത്.

മാനന്തവാടിയിലെ ഒരു ലോഡ്ജില്‍ ആത്മഹത്യ ചെയ്യാന്‍ പോകുകയാണെറിയിച്ച് വീഡിയോ അയച്ചിട്ടുണ്ടെന്ന വിവരം യുവാവിന്റെ സുഹൃത്താണ് ബുധനാഴ്ച രാത്രി തലപ്പുഴ പോലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ വിളിച്ചറിയിച്ചത്. തലപ്പുഴ പോലീസ് വിവരം മാനന്തവാടി പോലീസിലെ ജി.ഡി ചാര്‍ജ് ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ റോയ്സണ്‍ ജോസഫിനെ അറിയിച്ചു.

നൈറ്റ് പെട്രോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ അജേഷ് കുമാര്‍, സി.പി.ഒമാരായ ബിനു, രമേശന്‍ എന്നിവരടങ്ങിയ സംഘം മാനന്തവാടിയിലെ ലോഡ്ജുകള്‍ കേന്ദ്രീകരിച്ചു അന്വേഷണത്തിലാണ് യുവാവിനെ കണ്ടെത്തിയത്. രാത്രി ഒരു മണിയോടെ പോലീസ് വാതില്‍ തള്ളിതുറന്നു അകത്തുകയറിയപ്പോള്‍  ബോധരഹിതനായ നിലയിലായിരുന്ന യുവാവിനെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.