സാങ്കേതികവിദ്യ ഉപയോഗിച്ച് പുതു തലമുറയെ കൃഷിയിലേക്ക് എത്തിക്കണമെന്ന് മന്ത്രി കേളു

പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് പുതു തലമുറയെ കൃഷിയിലേക്ക് എത്തിക്കണമെന്ന് പട്ടികജാതി പട്ടികവർഗ -പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു.
കൽപ്പറ്റ ഓഷിൻ ഹോട്ടലിൽ
നടന്ന കേര പദ്ധതി നിർവ്വഹണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്കുള്ള  ബോധവത്ക്കരണ ശില്‌പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ആഘാതങ്ങൾക്കെതിരെ കേരളത്തിൻ്റെ കാർഷിക മേഖലയുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും സുസ്ഥിര വളർച്ച ഉറപ്പുവരുത്തുന്നതിനും കാർഷിക ബിസിനസ്സ് സംരംഭങ്ങൾ ആധുനികവൽക്കരിക്കുന്നതിനും പദ്ധതി പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി പറഞ്ഞു.

കാലാവസ്ഥാ അനുകൂല കൃഷി മുറകൾ, കാർഷിക ഉത്പാദനങ്ങളിലെ മൂല്യവർദ്ധനവ്, ചെറുകിട സംരംഭങ്ങളുടെ സാമ്പത്തിക വളർച്ച തുടങ്ങി കാർഷിക മേഖലയുടെ സമഗ്ര പുനരുജ്ജീവനമാണ് അഞ്ചുവർഷത്തെ കേര പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്.
മാറി വരുന്ന കാലാവസ്ഥയ്ക്ക് അനുയോജ്യമായ കൃഷിരീതികൾ പ്രോത്സാഹിപ്പിക്കാനും കാർഷിക ഉത്പന്നങ്ങളുടെ ഉത്പാദനവും മൂല്യവർദ്ധനയും വിപണനവും വർദ്ധിപ്പിക്കാനും കർഷകരുടെ ഇടയിൽ സംരംഭകത്വം വളർത്തിയെടുക്കലുമാണ് കേര പദ്ധതിയുടെ പ്രധാന ലക്ഷ്യം.

കാർഷിക പാരിസ്ഥിതിക യൂണിറ്റുകൾ അടിസ്ഥാനമാക്കി ഓരോ പ്രദേശങ്ങൾക്കും അനുയോജ്യമായ കൃഷിരീതികൾ നടപ്പിലാക്കുന്നതിനും ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് പദ്ധതി നിർവ്വഹണത്തിനായി പ്രത്യേകം സഹായവും കേര പദ്ധതി നൽകുന്നു. റബ്ബർ, കാപ്പി, ഏലം തുടങ്ങിയ വിളകളുടെ പുനരുജ്ജീവനം കേര പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഭക്ഷ്യ സംസ്‌കരണത്തിൽ കാർഷിക ബിസിനസുകൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കുന്നതിലൂടെയും കർഷക ഉത്പാദക കമ്പനികളും കാർഷിക ബിസിനസുകളും തമ്മിൽ ഉൽപ്പാദനപരമായ സഖ്യങ്ങൾ രൂപീകരിക്കുന്നതിലൂടെയും കാർഷിക സമൂഹങ്ങളിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ച് വരുമാനവർദ്ധന സാധ്യമാക്കുകയാണ് ലക്ഷ്യം.

ഇൻ്റർനാഷണൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, വ്യവസായ വാണിജ്യ വകുപ്പ്, കിൻഫ്ര, കേരള കാർഷിക സർവകലാശാല, കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, കേരള സ്റ്റാർട്ടപ്പ് മിഷൻ, ജലസേചന വകുപ്പ്, പ്ലാൻ്റേഷൻ ഡയറക്ടറേറ്റ് തുടങ്ങിയവരുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഏകദേശം നാല് ലക്ഷം കർഷകർക്ക് നേരിട്ടും 10 ലക്ഷം കർഷകർക്ക് പരോക്ഷമായും പദ്ധതിയുടെ പ്രയോജനം ലഭ്യമാകും. കാർഷിക മേഖലയുടെ ഉത്പാദനക്ഷമതയും കർഷകരുടെ വരുമാനവും വർദ്ധിപ്പിക്കാനാവും.

മൂന്ന് ദിവസങ്ങളിലായി
കേര പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, വ്യവസായ വാണിജ്യ വകുപ്പ്, കേരള കാർഷിക സർവകലാശാല, മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പ്, വകുപ്പ്, വിഎഫ്പിസികെ തുടങ്ങിയ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്കായി കേര പദ്ധതി അവലോകനം, വയനാട്ടിലെ കാർഷിക മേഖലയിലെ കാലാവസ്ഥാ വ്യതിയാന പ്രതിരോധത്തിനായുള്ള നടപടികൾ, കാലാവസ്‌ത വ്യതിയാനവും കീടരോഗ വ്യാപനവും എന്നീ വിഷയങ്ങളിൽ ക്ലാസുകൾ നടക്കും.

അമ്പലവയൽ കോളേജ് ഓഫ് അഗ്രികൾച്ചർ ഡീൻ ഡോ. സി കെ യാമിനി വർമ്മ അധ്യക്ഷയായ ശില്പശാലയിൽ
കേര റീജ്യനൽ പ്രൊജക്റ്റ്‌ മാനേജ്‌മെന്റ് യൂണിറ്റ് ഡെപ്യൂട്ടി ഡയറക്ടർ അമൽ മഹേശ്വർ, ഡെപ്യൂട്ടി റീജ്യനൽ പ്രൊജക്ട് ഡയറക്ടർ ഷീന, പ്രിൻസിപ്പൽ കൃഷി ഓഫീസർ ഇൻ ചാർജ് കെ ബിന്ദു, ആത്മ പ്രൊജക്ട് ഡയറക്ടർ എ ആർ സുരേഷ്, ആത്മ ഡെപ്യൂട്ടി പ്രൊജക്ട് ഡയറക്ടർ അമ്പിളി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *