പുതിയ അധ്യയന വര്‍ഷം ആരംഭിച്ചതോടെ റാഗിങ് പരാതികളും ഉയര്‍ന്നു തുടങ്ങി. സ്കൂള്‍ കോളേജ് പരിസങ്ങളില്‍ തുടങ്ങിയ റാഗിങിന്റെ പുതിയ വേര്‍ഷന്‍ ഡിജിറ്റല്‍ റാഗിങ് ആണ്. വാട്സ്ആപ് പോലുള്ള ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലേക്ക് ഇത് വ്യാപിക്കുകയാണ്.
അനൗദ്യോഗികമായി ഉണ്ടാക്കി വാട്സാപ് ഗ്രൂപ്പുകളില്‍ ജൂനിയേഴ്സിനോട് മോശമായി പെരുമാറുന്നതിനെയും റാഗിങ് ആയി പരിഗണിക്കുമെന്ന് യുജിസി. ജൂനിയര്‍ വിദ്യാര്‍ത്ഥികളെ ഉപദ്രവിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പുകളുണ്ടാക്കുന്നത് നിരീക്ഷിക്കണമെന്ന് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളോട് യുജിസി നിര്‍ദേശിച്ചു. റാഗിങ് വിരുദ്ധ നിയമങ്ങൾ നടപ്പിലാക്കുന്നതിൽ സ്ഥാപനങ്ങൾ പരാജയപ്പെട്ടാൽ, ഗ്രാന്റുകൾ തടഞ്ഞുവെക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ നേരിടേണ്ടിവരും. വിദ്യാർഥികളുടെ സുരക്ഷയാണ് പ്രധാനം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇതിന് മുൻഗണന നൽകണമെന്നും യു.ജി.സി വ്യക്തമാക്കി.
1998ലാണ് സംസ്ഥാന സര്‍ക്കാര്‍ കേരള റാഗിങ് നിരോധന നിയമം പാസ്സാക്കുന്നത്. 2001ല്‍ റാഗിങ് നിരോധിച്ച് സുപ്രീം കോടതിയും ഉത്തരവ് പുറപ്പെടുവിച്ചു. 2009ല്‍ റാഗിങ് തടയുന്നതിനായി യു ജി സി ചട്ടങ്ങളും നിലവില്‍വന്നു.നിലവിലെ നിയമപ്രകാരം ഒരു വിദ്യാര്‍ഥി റാഗിങ് നടത്തിയതായി കണ്ടെത്തിയാല്‍, രണ്ട് വര്‍ഷം വരെ തടവും 10,000 രൂപ വരെ പിഴയും അടയ്ക്കണം. കൂടാതെ, സസ്പെന്ഷന് നിലനില്‍ക്കുന്നതോടൊപ്പം മൂന്ന് വര്‍ഷത്തേക്ക് മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠനം തുടരാന്‍ അനുമതിയുമുണ്ടായിരിക്കില്ല.
ആദ്യമൊക്കെ തമാശക്ക് തുടങ്ങിയ റാഗിങിന് ഇന്ന് ക്രൂരതയുടെ ഭാവമാണ്. അത് മരണത്തിലേക്ക് വരെ കൊണ്ടിക്കുന്ന സ്ഥിതിയുണ്ട്. റാഗിന്റെ ട്രോമയില്‍ നിന്നും പുറത്തുകടക്കാനാകാതെ പഠനവും ജീവിതവും വഴിമുട്ടി ഇരുമുറിക്കുള്ളില് കഴിയുന്നവരുമുണ്ട്. ഇങ്ങനൊരു കാലഘട്ടത്തിൽ ഇത്തരം തീരുമാനങ്ങളും നിയമങ്ങളും ആവശ്യമാണ്. ഇതൊക്കെ പാലിക്കപ്പെടുന്നുണ്ടെന്ന ഉറപ്പും.