സ്വകാര്യ കമ്പനികളില്‍ നിന്ന്  ഒരു കോടിയോളം രൂപ തട്ടിയെടുത്ത കേസില്‍ മുന്‍ അക്കൗണ്ടന്റടക്കം മൂന്ന് പേര്‍ പിടിയില്‍. അക്കൗണ്ടന്റ് ആയിരുന്ന ബത്തേരി കുപ്പാടി ചെമ്പകപള്ളി വീട്ടില്‍ സി.ബി. പ്രവീണ്‍, സുഹൃത്തുക്കളായ വടക്കനാട് പുതുക്കുടിയില്‍ വീട്ടില്‍ ബേസില്‍ വര്‍ഗീസ്(26), ബത്തേരി പുന്നശ്ശേരിയില്‍ വീട്ടില്‍ പി.ആര്‍. അശ്വിന്‍ രാജ്(25) എന്നിവരെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. 2023 ജനുവരി മുതല്‍ 2025 മാര്‍ച്ച് വരെയുള്ള കാലയളവില്‍ ബത്തേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മൂന്ന് കമ്പനികളിലാണ് തട്ടിപ്പ് നടന്നത്. പ്രവീണായിരുന്നു മൂന്ന് കമ്പനികളുടെയും അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തിരുന്നത്.  ഉടമയെ തെറ്റിദ്ധരിപ്പിച്ച് ജി.എസ്.ടി എന്ന പേരിലും, തൊഴിലാളികളുടെ പി.എഫ്, ഇ.എസ്.ഐ എന്നിവ തിരിമറി നടത്തിയുമാണ് ഒരു കോടി 16 ലക്ഷത്തോളം രൂപ ഇയാള്‍ തട്ടിയെടുത്തത്. ജി.എസ്.ടി തുകകളില്‍ തിരിമറി കാണിച്ച് 70 ലക്ഷത്തോളം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. 58 ലക്ഷത്തോളം രൂപ പല തവണകളിലായി സുഹൃത്തുക്കളായ ബേസില്‍, വര്‍ഗീസ് എന്നിവരുടെ അക്കൗണ്ടുകളിലേക്ക് അയച്ചു കൊടുത്ത് തട്ടിയെടുക്കുകയും ചെയ്തു. എം.ഡിയുടെ ചെക്ക് ഉപയോഗിച്ച് 15 ലക്ഷം രൂപ പിന്‍വലിക്കുകയും ചെയ്തു.  ജി.എസ്.ടി വിഹിതം യഥാസമയം ജി.എസ്.ടി വകുപ്പിന് അടക്കാതെ കമ്പനിക്ക് നഷ്ടം വരുത്തുകയും ചെയ്തു. ഇതില്‍ 35 ലക്ഷം രൂപ മാത്രമാണ് ഇയാള്‍ തിരികെ നല്‍കിയത്.