വടക്കനാട് മേഖലയില്‍ ജനങ്ങളെ ഭീതിയാലാക്കുന്ന മുട്ടികൊമ്പന്‍ ഇന്നും പിടികൂടാനായില്ല. ഇന്ന് പുലര്‍ച്ചെ കല്ലൂര്‍കുന്നിലെത്തിയ കൊമ്പനെ വനംവകുപ്പ്് വളഞ്ഞെങ്കിലും ദൗത്യസംഘത്തെ കബളിപ്പിച്ച് കൊമ്പന്‍ വനത്തിനുള്ളിലേക്ക് കടന്നു. ദൗത്യം ആരംഭിച്ച് ഇത് നാലാംതവണയാണ് മുട്ടികൊമ്പന്‍ വനംവകുപ്പിന്റെ വലയത്തില്‍ നിന്ന് രക്ഷപ്പെടുന്നത്.

ഇന്ന് പുലര്‍ച്ചെ കല്ലൂര്‍കുന്നില്‍വെച്ചാണ് കൊമ്പനെ വനംവകുപ്പിന്റെ ദൗത്യസംഘം വളഞ്ഞത്. പ്രദേശത്തെ കൃഷിയിടത്തില്‍ കൊമ്പനെത്തിയതറിഞ്ഞ് ദൗത്യസംഘം അതിവേഗത്തില്‍ സ്ഥലത്തെത്തി മുട്ടികൊമ്പനെ നിരീക്ഷണത്തിലാക്കാന്‍ ശ്രമം നടത്തി. ഡ്രോണ്‍ ഉപയോഗിച്ച് കൊമ്പന്റെ നീക്കങ്ങള്‍ അറിയാന്‍ ശ്രമം നടത്തിയെങ്കിലും കൊമ്പന്‍ അതിവേഗം തിരികെ ഉള്‍വനത്തിലേക്ക് കടക്കുകയാണുണ്ടായത്. ഇതോടെ ഇന്നത്തെ ദൗത്യവും വനംവുകപ്പ് ഉപേക്ഷിക്കുകയായിരുന്നു. ഇക്കഴിഞ്ഞ 22നാണ് കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ശ്രമം വനംവകുപ്പ് ആരംഭിച്ചത്. പിന്നീട് ഇന്നത്തെ അടക്കം നാല് തവണ കൊമ്പനെ ദൗത്യസംഘം വലയത്തിലാക്കിയെങ്കിലും മയക്കുവെടിവെക്കാന്‍  സാധിച്ചില്ല. ഇതിനിടെ കൊമ്പന്‍ പലതവണ കൃഷിയിടങ്ങളിലിറങ്ങി കൃഷികള്‍ നശിപ്പിക്കുകയും ചെയ്തു. കൊമ്പനെ പിടികൂടാത്തതില്‍ കഴിഞ്ഞദിവസങ്ങളില്‍ പ്രദേശത്ത് ശക്തപ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു.