വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ പ്രതികളായ രണ്ട് യുവതികളെ പുല്പള്ളി പോലീസ് ബെംഗളൂരുവില്‍നിന്നും പിടികൂടി. മുള്ളന്‍കൊല്ലി മാടല്‍ പള്ളിക്കാപ്പറമ്പില്‍ ബീന (37), തൃശ്ശൂര്‍ ചാലക്കുടി ചുറക്കുന്നേല്‍ ശ്രീമോള്‍ (37) എന്നിവരാണ് അറസ്റ്റിലായത്.

കാനഡ, സ്വിറ്റ്‌സ്വര്‍ലാന്‍ഡ് തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ ജോലി തരപ്പെടുത്തി നല്‍കാമെന്ന് വിശ്വസിപ്പിച്ച് പ്രതികള്‍ ഉദ്യോഗാര്‍ഥികളില്‍നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്തുവെന്നാണ് പരാതി. പുല്പള്ളി, ഇരുളം സ്വദേശികളകടക്കം ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ളവര്‍ തട്ടിപ്പിനിരയായിട്ടുണ്ട്. നിലവില്‍ ഏഴ് പേരില്‍നിന്നായി 28 ലക്ഷം രൂപയോളം തട്ടിയെടുത്തുവെന്നാണ് പരാതി.

പുല്പള്ളി പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.വി. മഹേഷിന്റെ നേതൃത്വത്തില്‍ എസ്.ഐ. പി. ജിതിന്‍കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ മനു ജോസഫ്, വര്‍ഗീസ്, ജെയ്‌സ് മേരി, സിവില്‍ പോലീസ് ഓഫീസര്‍മാരായ ആതിര, ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.