വടക്കനാട് കാട്ടാന ആക്രമണം. കൊമ്പനെ പിടികൂടാനുള്ള ദൗത്യം വനംവകുപ്പ് ആരംഭിച്ചു. ആദ്യഘട്ടമെന്ന നിലയില്‍ ആനയെ ലൊക്കേറ്റ് ചെയ്ത് നിരീക്ഷിക്കാനാണ് നീക്കം. മുത്തങ്ങയില്‍ ആനപന്തിയില്‍ കൂട് നിര്‍മ്മിക്കാനും നടപടികള്‍ ആരംഭിച്ചു. കഴിഞ്ഞദിവസം വയനാട് വന്യജീവിസങ്കേതം മേധാവിയുടെ ഓഫീസില്‍ ചേര്‍ന്ന് ടെക്നിക്കല്‍ വിങ്ങിന്റെ മീറ്റിങ്ങിലാണ് കാട്ടാനയെ പിടികൂടാനുളള ദൗത്യം ആരംഭിക്കാന്‍ തീരുമാനിച്ചത്. ആദ്യഘട്ടമെന്ന നിലയില്‍ ആനയെ നിരീക്ഷിച്ചുവരുകയാണ്. ഇതേസമയം തന്നെ മുത്തങ്ങ പന്തിയില്‍ പിടികൂടുന്ന കൊമ്പനെ പാര്‍പ്പിക്കാന്‍ കൂടൊരുക്കുന്ന നടപടികളിലേക്ക് വനംവകുപ്പ് പ്രവേശിച്ചു. ആനയെ നിരീക്ഷിക്കല്‍, കൂട് സ്ഥാപിക്കല്‍, മയക്കുവെടിവെക്കാനുള്ള ടീം,  പിടികൂടുന്ന ആനയെ മുത്തങ്ങയില്‍ എത്തിക്കാനുള്ള വാഹനസംഘം തുടങ്ങി 9 ടീമുകളായി തിരിഞ്ഞായിരിക്കും ദൗത്യം നടപ്പാക്കുക. ആനയെ പിടികൂടുന്നത് വരെ ജനവാസകേന്ദ്രത്തില്‍ ഇറങ്ങുന്നത് തടയുന്നതിനുള്ള പ്രതിരോധ മാര്‍ഗങ്ങളും വനംവകുപ്പ് ഊര്‍ജ്ജിതപെടുത്തിയിട്ടുണ്ട്. വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വരുണ്‍ഡാലിയുടെ നേതൃത്വത്തിലാണ് ദൗത്യം പൂര്‍ത്തീകരിക്കുക. ടെക്നിക്കല്‍ മീറ്റിങ്ങില്‍ വാര്‍ഡന്‍ വരുണ്‍ഡാലിയ, പണയമ്പം പഞ്ചായത്തംഗം അനില്‍കുമാര്‍, കുറിച്യാട് ആര്‍.ഒ കണ്ണന്‍, ഫോറസ്റ്റ് ചീഫ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍സക്കറിയ തുടങ്ങിയവര്‍ പങ്കെടുത്തു.