വടക്കനാട് വള്ളുവാടി കരിപ്പൂര് നിവാസാകിളുടെ ഉറക്കം കെടുത്തി മുട്ടികൊമ്പന്‍. കൃഷിയിടത്തില്‍ മുട്ടികൊമ്പന്‍ ഇറങ്ങിയതറിഞ്ഞ് തുരത്താനെത്തുന്നവര്‍ക്കും വീടുകള്‍ക്ക് നേരെയും ആക്രമണ സ്വഭാവം കാണിക്കുന്ന കൊമ്പന്‍കൂടിയാണിത്.  വനംവകുപ്പ് പിടികൂടി കുങ്കിയാക്കിയ വടക്കനാട് കൊമ്പന്റെ കൂട്ടാളിയായ മുട്ടികൊമ്പനെ പിടികൂടണമെന്നാണ് ജനങ്ങളുടെ ആവശ്യം.

വടക്കനാട് വള്ളുവാടി കരിപ്പൂര് മേഖലകളില്‍ കൃഷിയിടത്തില്‍ കാട്ടാന ഇറങ്ങിയാല്‍ ആദ്യം നോക്കുക മുട്ടികൊമ്പനാണോ എന്നാണ്. മുട്ടികൊമ്പനാണെങ്കില്‍ ആളുകള്‍ തുരത്താന്‍ പോലും പുറത്തിറങ്ങില്ല. ആളുകള്‍ക്ക് നേരെ ആക്രമണസ്വഭാവം കാണിക്കുന്ന കൊമ്പനാണ് മുട്ടികൊമ്പന്‍ എന്നതിനാലാണ് ആളുകള്‍ പുറത്തിറങ്ങാന്‍ മുതിരാത്തത്. ഒരു വര്‍ഷംമുമ്പ് കല്ലൂര്‍ ഗംഗാധരന്റെ വീട്ടുമുറ്റത്തെത്ത് ആനയെത്തിയതറിഞ്ഞ ടോര്‍ച്ചടിച്ചപ്പോള്‍ വീടിനുനേരെ പാഞ്ഞടുത്ത കൊമ്പന്‍ വാതില്‍ പൊളിക്കാന്‍ ശ്രമം നടത്തി.

പ്രദേശത്തെ മറ്റൊരു കര്‍ഷനെ നേരെയും സമാനമായ രീതിയില്‍ ഈ കൊമ്പന്റെ ആക്രമണം ഉണ്ടായിരുന്നു. കൊമ്പന്റെ ശല്യംകാരണം പ്രദേശങ്ങളിലെ കര്‍ഷകജനതയുടെ ജീവിതം തന്നെ താറുമാറായിരിക്കുകയാണ്. വനാതിര്‍ത്തിയില്‍  സ്ഥാപിച്ച് തൂക്ക് ഫെന്‍സിങിനുമുകളിലേക്ക് മരം മറിച്ചിട്ടാണ് ഈ കൊമ്പന്‍ ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങുന്നത്. ആനയെ പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിക്കാന്‍ വനംവകുപ്പ് ശ്രമം ആരംഭിച്ചെങ്കിലും പകല്‍സമയങ്ങളില്‍ ആനയെ കണ്ടെത്താന്‍ കഴിയാത്തത് പ്രതിസന്ധി രൂക്ഷമാക്കുകയാണ്.