നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിന് ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ ഉള്‍പ്പെടെയുള്ള പോളിംഗ് സാധനങ്ങളുടെ വിതരണം ജില്ലയില്‍ പൂര്‍ത്തിയായി. കല്‍പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി നിയോജക  മണ്ഡലങ്ങളിലെ സ്ട്രോങ്ങ് റൂമുകളില്‍ സൂക്ഷിച്ചിരുന്ന ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങി ബൂത്തുകളിലെത്തിച്ചു. 20 ശതമാനം റിസര്‍വ് ഉള്‍പ്പെടെ 3440 ഉദ്യോസ്ഥരെയാണ് ജില്ലയില്‍ പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ളത്. പ്രിസൈഡിംഗ് ഓഫീസര്‍ ഉള്‍പ്പെടെ നാല് ഉദ്യോഗസ്ഥരും ഒരു പോലീസ് ഓഫീസറുമാണ് ബൂത്തിലുണ്ടാകുക. പ്രശ്നബാധിത ബൂത്തുകള്‍ ഉള്ള ഇടങ്ങളില്‍ ഒരു ലൊക്കേഷനില്‍ ഒരു മൈക്രോഒബ്സര്‍വറും ഉണ്ടാകും.

ജില്ലയില്‍ 715 പോളിംഗ് ബൂത്തുകളാണുള്ളത്. പൂര്‍ണ്ണമായും ഹരിത ചട്ടം പാലിച്ചാണ് തെരഞ്ഞെടുപ്പ് നടക്കുക. സെക്ടര്‍ ഓഫീസര്‍മാര്‍  ഓരോ ബൂത്തും സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. തെരഞ്ഞെടുപ്പ് പൊതുനിരീക്ഷകന്‍ ഡോ. ശ്രീധര്‍ ബാബു അധാന്‍കി,  ചെലവ് നിരീക്ഷക കനിക ഹസിജ, പോലീസ് നിരീക്ഷകന്‍ ഡോ. വിഷ്ണുകാന്ത്, ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ എന്നിവര്‍ പോളിംഗ് സാമഗ്രികളുടെ വിതരണം നിരീക്ഷിച്ചു.

ജില്ലയില്‍ ആകെയുള്ള 715 ബൂത്തുകളില്‍ നാലെണ്ണം വനത്തിനുള്ളിലാണ്. സുല്‍ത്താന്‍ബത്തേരി നിയോജക മണ്ഡലത്തിലെ കുറിച്യാട്, ചെട്ടിയാലത്തൂര്‍, ചേകാടി പ്രദേശവാസികള്‍ക്കാണ് വോട്ടിനായി വനത്തിനുള്ളില്‍ ബൂത്തുകള്‍ ക്രമീകരിച്ചിരിക്കുന്നത്. കുറിച്യാട് ഏകാധ്യാപക വിദ്യാലയത്തില്‍ ഒരുക്കിയിരിക്കുന്ന ബൂത്ത് നമ്പര്‍ 93 ല്‍ 71 ഗോത്രവര്‍ഗ്ഗക്കാര്‍ വോട്ട് രേഖപ്പെടുത്തും.

ബൂത്ത് നമ്പര്‍ 115 ഗവ എല്‍ പി സ്‌കൂള്‍ ചെട്ടിയാലത്തൂര്‍ റൈറ്റ് വിങ്ങില്‍ 133 പേര്‍ വോട്ട് രേഖപ്പെടുത്തും. ചേകാടി ഗവ എല്‍ പി സ്‌കൂളിലെ ബൂത്ത് നമ്പര്‍ 26 ല്‍ 747 പേരും ബൂത്ത് നമ്പര്‍ 27 ല്‍ 368 പേരും വോട്ട് രേഖപ്പെടുത്തും.