അപകടഭീഷണി സൃഷ്ടിച്ച് സുല്‍ത്താന്‍ ബത്തേരിയിലെ ടൗണിലെ പഴയ താലൂക്ക് ആശുപത്രി കെട്ടിടങ്ങള്‍. എട്ട് പതിറ്റാണ്ടിലേറെ പഴക്കമുള്ള കെട്ടിമടക്കമാണ് ആളുകള്‍ക്ക് ഭീഷണിയുയര്‍ത്തുന്നത്. കാടുമൂടി പാമ്പുകളടക്കം വിഹരിക്കുന്ന കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി സുരക്ഷയൊരുക്കണമെന്നാണ് ആവശ്യമുയരുന്നത്.

ഇതില്‍ ഒരു കെട്ടിടത്തിന് എണ്‍പത് വര്‍ഷത്തിലേറെ പഴക്കമുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. മറ്റൊരു കെട്ടിടത്തിനും ഏതാണ്ട് അതിനോടടുത്ത കാലപ്പഴക്കമുണ്ട്. ഓട് മേഞ്ഞ ഇരുകെട്ടിടങ്ങളും ഇപ്പോള്‍ ടൗണിലെത്തുന്നവര്‍ക്ക് ഭീഷണി സൃഷ്ടിക്കുകയാണ്. ഫെയര്‍ലാന്റിലേക്ക് താലൂക്ക് ആശുപത്രി പ്രവര്‍ത്തനം മാറ്റിയതോടെ ഈ കെട്ടിടങ്ങള്‍ വെറുതെകിടക്കുകായണ്. അതിനാല്‍ കെട്ടിടങ്ങളും പരിസരവും കാടുമൂടിയും മാലിന്യങ്ങ്ള്‍ നിക്ഷേപിച്ച നിലയിലുമാണുള്ളത്. കാലപ്പഴക്കത്താല്‍ മേല്‍ക്കൂര അടക്കം ദ്രവിച്ച് ഏത് സമയവും നിലംപതിക്കാമെന്ന് അവസ്ഥയാണുള്ളത്. കൂടാതെ കെട്ടിടങ്ങള്‍ പാമ്പുകളുടെ ആവാസകേന്ദ്രവുമാണ്. ഇതിനോട് ചേര്‍ന്നാണ് കാരുണ്യ ഫാര്‍മസി പ്രവര്‍ത്തിക്കുന്നത്. ഇവിടെയുള്ള ജീവനക്കാരും ജീവന്‍ പണയംവെച്ചാണ് ജോലിചെയ്യുന്നത്.

കാലപ്പഴക്കം നേരിടുന്ന കെട്ടിടങ്ങള്‍ പൊളിച്ചുനീക്കണമെന്ന ആവശ്യമാണ് പൊതുപ്രവര്‍ത്തകരില്‍ നിന്നടക്കം ഉയരുന്നത്. ഈ കെട്ടിടം പൊളിച്ചുനീക്കിയാലെ ജില്ലാ പബ്ലിക്ക് ഹെല്‍ത്ത് ലാബിനായി ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ച് പ്രവര്‍ത്തനം തുടങ്ങാനാകൂ. അതേസമയം കെട്ടിടം അണ്‍ഫിറ്റാണോയെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട നല്‍കാന്‍ ആരോഗ്യവകുപ്പ് ബ്ലോക്ക് പഞ്ചായത്ത് എഞ്ചിനീയര്‍ക്ക് കത്ത് നല്‍കിയിരിക്കുകയാണ്.