വയനാട് മെഡിക്കല്‍ കോളേജില്‍ ആവശ്യത്തിന് നഴ്‌സുമാരും സപ്പോര്‍ട്ടിംഗ് സ്റ്റാഫുകളുമില്ലെന്ന് പരാതി. ആശുപത്രിയില്‍ നിലവില്‍ 389 കിടക്കകളുണ്ടെങ്കിലും സ്റ്റാഫ് പാറ്റേണ്‍ ഇതിന്റെ പകുതി മാത്രമാണുള്ളത്. ജോലിഭാരം ഇരട്ടിയായതിനാല്‍ സ്റ്റാഫ് പാറ്റേണ്‍ ഉയര്‍ത്തിയില്ലെങ്കില്‍ സമരത്തിനൊരുങ്ങുകയാണ് നഴ്‌സുമാര്‍.

അത്യാധുനിക മിഷണറികളും ആവശ്യത്തിലധികം ഡോക്ടര്‍മ്മാരുമുണ്ടെങ്കിലും ആവശ്യത്തിന് നഴ്സുമാരും സപ്പോര്‍ട്ടിംഗ് സ്റ്റാഫുകളുമില്ലാത്തത് മെഡിക്കല്‍ കോളേജിലെത്തുന്ന രോഗികള്‍ക്ക് പരിചരണക്കുറവും പരിചരിക്കുന്നവര്‍ക്ക് കടുത്ത ജോലിഭാരവും സൃഷ്ടിക്കുന്നുണ്ട്. ആശുപത്രിയില്‍ 84 ഡോക്ടര്‍മ്മാരുണ്ട്. 127 നേഴ്സുമാരില്‍ സ്ഥിര ജോലിയുള്ള നഴ്സിംഗ് ഓഫിസര്‍മാര്‍ 60 പേര്‍ മാത്രമാണ്. ഓരോ വാര്‍ഡിലും ഡ്യൂട്ടിയില്‍ ഉള്ള നേഴ്സുമാരുടെ കണക്കുകള്‍ ഞെട്ടിക്കുന്നതാണ്.  തീവ്ര പരിചരണ വിഭാഗത്തില്‍ ഒരു രോഗിക്ക് ഒരു നേഴ്സ് എന്നാണ് കണ്ക്ക്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഒരു നേഴ്സ് 14 രോഗികളെ പരിചരിക്കണം.

അത്യാഹിത വിഭാഗത്തില്‍  ഒരു രോഗിക്ക് ഒരു നേഴ്സ് ആണെങ്കിലും ഒരാള്‍ 17 പേരെ വരെയാണ് നോക്കേണ്ടത്.  ഓപ്പറേഷന് ശേഷമുള്ള ഐസിയുവില്‍ ഒരു നേഴ്സ് നോക്കേണ്ടത് 14 പേരെയാണ്. ലേബര്‍ റൂമില്‍ ഒരു ബെഡിന് ഒരു നേഴ്സാണ് കണക്കെങ്കില്‍ ആകെയുള്ള 5 ബെഡ് നോക്കുന്നത് ഒരാള്‍ മാത്രം. 389 രോഗികള്‍ക്കുളള കിടക്കകളാണ് മെഡിക്കല്‍ കോളേജിലുള്ളത്. ഇതില്‍ 261 നേഴ്സിംഗ് ഓഫിസര്‍മാര്‍ വേണ്ടതില്‍ ആകെ 127 നേഴ്സുമാരാണുള്ളത്. 40 സീനിയര്‍ നേഴ്സുമാര്‍ വേണ്ടിടത്ത് 20 പേരും 4 നേഴ്സിംഗ് ഓഫിസര്‍ വേണ്ടിടത്ത് രണ്ടു പേരും മാത്രമാണുള്ളത്. ജില്ല നേഴ്സിംഗ് ഓഫിസര്‍ ഇല്ല. നേഴ്സിംഗ് അസിസ്റ്റന്‍ന്റ്മാര്‍ 82 പേര്‍ വേണ്ടിടത്ത് 43 പേരും, ക്ലിനിംഗ് സ്റ്റാഫ് 110 പേര്‍ വേണ്ടിടത്ത് 58 പേരുമാണ് ആശുപത്രിയിലുള്ളത്. അത്യാധുനിക യന്ത്രങ്ങള്‍ ചികിത്സക്കായി ഉണ്ടെങ്കിലും ഇത് പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ സ്റ്റാഫുകളില്ലാത്തതും മെഡിക്കല്‍ കോളേജിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്. സ്റ്റാഫ് പാറ്റേണ്‍ ഉയര്‍ത്തിയില്ലെങ്കില്‍ സമരത്തിനൊരുങ്ങുകയാണ് നേഴ്സുമാര്‍.