പനമരം കഴുക്കലോടി പഴയപാലത്തിന് താഴെ മരങ്ങളും മാലിന്യങ്ങളും അടിഞ്ഞുകൂടുന്നത് പുഴ ഗതിമാറി ഒഴുകാന്‍ കാരണമാകുന്നു.പുതിയ പാലത്തിന്റെ നിലനില്‍പ്പിനെയും പ്രതികൂലമാക്കുന്നതിനാല്‍ പഴയ പാലം ഉടന്‍ പൊളിച്ചു മാറ്റണമെന്ന് നാട്ടുകാര്‍.

പഴയ പാലത്തിനടിയില്‍ കൂറ്റന്‍മരങ്ങളും മാലിന്യങ്ങളും മറ്റും അടിഞ്ഞുകൂടിയതിനാല്‍ പുഴയിലെ വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ട് പുഴയുടെ ഗതിമാറി ഒഴുകുകയാണ്. ഇതോടെ പുഴയോരവും വ്യാപകമായി ഇടിഞ്ഞു.അരപതിറ്റാണ്ടിലേറെ പഴക്കമുള്ള ഈ പഴയ പാലത്തിലൂടെയായിരുന്നു  ബസ്സുകള്‍ ഉള്‍പ്പെടെ പോയിരുന്നത്. വിസ്താരം കുറഞ്ഞ ഈ പാലത്തിന് പകരം 2010 ലാണ് പുതിയ പാലം നിര്‍മിച്ചത്. ഇതോടെ പഴയ പാലം നടപ്പാലമായി പോലും ഉപയോഗിക്കാറില്ല. കരാറുകാരന്‍ പഴയപാലം അന്നുതന്നെ പൊളിച്ചുമാറ്റുന്നതാണ് നല്ലതെന്ന് അഭിപ്രായപ്പെട്ടിരുന്നു. ശേഷം പൊളിച്ചു മാറ്റാന്‍ പലകുറി ആവശ്യപ്പെട്ടിട്ടും അധികൃതര്‍ അനങ്ങാപ്പാറ നയം സ്വീകരിച്ചതായി നാട്ടുകാര്‍ പറയുന്നു.

2018 ലെ പ്രളയകാലത്ത് നാലാള്‍ പൊക്കത്തില്‍ പ്രധാന റോഡുകളില്‍ പോലും വെള്ളം നിറഞ്ഞൊഴുകിയപ്പോള്‍ പ്രദേശത്തെ നാല്പതോളം വീടുകള്‍ ഭാഗികമായും 15 വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നിരുന്നു. കൃഷിയിടങ്ങളും വ്യാപകമായി നശിക്കുകയുണ്ടായി.മാലിന്യങ്ങള്‍ പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തടയുമ്പോള്‍ പുഴയോര ഗ്രാമങ്ങളില്‍ വെള്ളപ്പൊക്കത്തിനും ഇടയാക്കുകയാണ്. അതുകൊണ്ട് തന്നെ ഇപ്പോള്‍ ചെറിയ മഴ പെയ്താല്‍ പോലും ഇവിടുത്തുകാര്‍ ഭീതിയിലാണ്.