സപ്ലൈകോക്ക് നെല്ല് നല്‍കിയ കര്‍ഷകര്‍ പ്രതിസന്ധിയില്‍. രണ്ട് മാസമായിട്ടും പണം ലഭിക്കാത്തതാണ് കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. നൂല്‍പ്പുഴ കൃഷിഭവന് കീഴില്‍ രജിസ്റ്റര്‍ ചെയ്ത് 209 കര്‍ഷകരാണ് സ്പ്ലൈക്കോക്ക് നെല്ല് നല്‍കി പണത്തിനായി കാത്തിരിക്കുന്നത്.

നൂല്‍പ്പുഴപഞ്ചായത്തില്‍ നഞ്ചകൃഷിയിറക്കിയ 700 കര്‍ഷകരാണ് നൂല്‍പ്പുഴ കൃഷിഭവനില്‍ സപ്ലൈകോക്ക് നെല്ല് നല്‍കാന്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 209 പേരാണ് നെല്ല് നല്‍കിയത്. അഞ്ഞൂറ് ടണ്ണോളം നെല്ലാണ് കര്‍ഷകര്‍ സപ്ലൈകോക്ക് നല്‍കിയത്. കിലോയ്ക്ക് മുപ്പത് രൂപതോതിലാണ് നെല്ല് സപ്ലൈകോക് കര്‍ഷകരില്‍ നിന്ന് സംഭരിച്ചത്. ഇതിന്റെ തുക ഉടന്‍ എസ്.ബി.ഐ, കാനറ ബാങ്കുകള്‍ വഴി കര്‍ഷകര്‍ക്ക് ലഭിക്കുമെന്നാണ് സപ്ലൈകോ അധികൃതര്‍ കര്‍ഷകര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നത്. എന്നാല്‍ നെല്ല് നല്‍കി രണ്ട് മാസം പിന്നിട്ടിട്ടും കര്‍ഷകര്‍ക്ക് പണം ലഭിച്ചി്ട്ടില്ല. ബാങ്കുകളെ സമീപിക്കുമ്പോള്‍ സര്‍ക്കാറില്‍ നിന്ന് പണം നല്‍കാന്‍ അനുമതി ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നതെന്നും കര്‍ഷകര്‍ ആരോപിക്കുന്നു.

പണം ലഭിക്കാന്‍ വൈകുന്നത് കാരണം കര്‍ഷകര്‍ പ്രതിസന്ധിയാണ് അനുഭവിക്കുന്നത്. രൂക്ഷമായ വന്യമൃഗശല്യത്തെയും കാലാവസ്ഥ വ്യതിയാനത്തെയും അതിജീവിച്ച് ഉല്‍പാദിപ്പിച്ച നെല്ലിന്റെ തുക വേഗത്തില്‍ ലഭ്യമാക്കണമെന്നാണ് ആവശ്യമുയരുന്നത്.