പ്രളയത്തില്‍ തകര്‍ന്ന് റോഡ് നന്നാക്കാത്തത് ഉന്നതിവാസികള്‍ക്ക് ദുരിതമാകുന്നു. സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ കൈവെട്ടമൂല പാത്തിവയല്‍ പണിയ ഉന്നതിയിലെ കുടുംബങ്ങളാണ് ദുരിതത്തിലായിരിക്കുന്നത്. വിദ്യാര്‍ഥികളും രോഗികളുമാണ് സഞ്ചാരയോഗ്യമായ റോഡില്ലാത്തതിനാല്‍ ബുദ്ധിമുട്ടിലായിരിക്കുന്നത്.

2019ലെ പ്രളയത്തിലാണ് ഉന്നതിയിലേക്കുള്ള റോഡ് ഒലിച്ചുപോയത്. ഇതോടെയാണ് പാത്തിവയല്‍ ഉന്നതിയിലെ ആറ് കുടുംബങ്ങളുടെ പുറംലോകത്തേക്കുളള  സഞ്ചാരം ദുരിതപൂര്‍ണമായത്. ഉന്നതിക്കുമുന്നിലൂടെ ഒഴുകുന്ന നരസിപുഴയിലുണ്ടായ ശക്തമായ മഴവെളളപ്പാച്ചിലില്‍ ടാറിങ് റോഡിന്റെ പകുതിയും ഒലിച്ചുപോകുകയായിരുന്നു. ഇതോടെ ഉന്നതിയിലേക്കുള്ള വാഹന ഗതാഗതവും നിലച്ചു. നിലവില്‍ ഉന്നതിയിലെ രോഗികളും പ്രായമായവരും, വിദ്യാര്‍ഥികളും അരകിലോമീറ്ററോളം നടന്നുവേണം വാഹനമെത്തുന്നിടത്ത് എത്താന്‍. പലപ്പോഴും രാത്രികാലങ്ങളില്‍ ആശുപത്രി ആവശ്യങ്ങള്‍്ക്ക് ആളുകളെ ചുമലിലേറ്റി കൊണ്ടുപോവേണ്ട സാഹചര്യുവുമുണ്ടായിട്ടുണ്ട്.പ്രളയത്തില്‍ റോഡെടുത്തുപോയി ഏഴുവര്‍ഷം പിന്നിട്ടിട്ടും പാത നവീകരിക്കാത്തതില്‍ കടുത്ത അമര്‍ഷവും കുടുംബങ്ങള്‍ക്കുണ്ട്.