പണിതിട്ടും പണി തീരാതെ ക്രാഷ് ഗാര്‍ഡ് ഫെന്‍സിംങ്ങ് നിര്‍മ്മാണം.നെയ്ക്കുപ്പ - കക്കോടന്‍ ബ്ലോക്കു മുതല്‍ പാത്രമൂല വരെവനാതിര്‍ത്തിയില്‍ ഫെന്‍സിംഗ് നിര്‍മ്മാണം ഇഴയുകയാണ്. പ്രതിഷേധവുമായി നാട്ടുകാര്‍.

വനാതിര്‍ത്തിയിലെ കാട്ടാന ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ വനംവകുപ്പ് ആവിഷ്‌കരിച്ചതാണ് ക്രാഷ് ഗാര്‍ഡ് ഫെന്‍സിംഗ്. ചെതലയം ഫോറസ്റ്റു റേഞ്ചിലെ പുല്പള്ളി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍, ദാസനക്കര - പാതിരിയമ്പം - കക്കോടന്‍ ബ്ലോക്ക് മേഖലകളില്‍ 14.5 കിലോമീറ്റര്‍ ദൂരത്തിലാണ് ക്രാഷ് ഗാര്‍ഡ് വേലി പ്രവൃത്തി ആരംഭിച്ചത് . ഇതില്‍ പൂതാടി പഞ്ചായത്ത് പാത്രമൂല നെയ്ക്കുപ്പ മേഖലയില്‍ 2 കിലോമീറ്ററും, പൂതാടി പഞ്ചായത്തിലെ തന്നെ കക്കോടന്‍ ബ്ലോക്കു മേഖലയില്‍ 2.5 കിലോമീറ്ററും വീതം മൂന്നു റീച്ചുകളായി നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തിയാണ് പൂര്‍ത്തികരിക്കാതെ നില്‍ക്കുന്നത്.നിര്‍മ്മാണം ആരംഭിച്ച 10 വര്‍ഷമായിട്ടും പദ്ധതി ഇപ്പോഴും പാതിവഴിയിലാണ്.

പ്രവര്‍ത്തി മോണറ്ററിങ്ങ് നടത്തേണ്ടപോലീസ് ഹൗസിംങ് കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ആളുകള്‍ സ്ഥലത്ത് ഇത് വരെ സന്ദര്‍ശനംപോലും നടത്തിയിട്ടില്ലന്ന് നാട്ടുകാര്‍ പറയുന്നു. ജനകിയ കമ്മിറ്റിയും വനംവകുപ്പും ചേര്‍ന്ന് നിര്‍മ്മിച്ച വൈദ്യുതി തൂക്ക് വേലി തൂണുകള്‍ ഇറക്കുന്നതിന്റെ മറവില്‍ കരാറുക്കാരന്‍ നശിപ്പിച്ചതായും പരാതിയുണ്ട്.

പദ്ധതി പൂര്‍ത്തീകരിക്കാന്‍ അനുവദിച്ച സമയം കഴിഞ്ഞിട്ടും വനം വകുപ്പ് അനാസ്ഥ തുടരുകയും കരാറുക്കാരനെ സഹായിക്കുന്ന നിലപാടുകള്‍ ജനപ്രതിനിധികളും , ഉദ്യോഗസ്ഥരും സ്വീകരിക്കുന്നതിലും വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത് . പണി പൂര്‍ത്തികരിക്കാതെ ബില്‍ മാറാനുള്ള നീക്കത്തില്‍ വിജിലന്‍സിന് പരാതി നല്കാനും ,കോടതിയെ സമീപിക്കാനുമാണ് നാട്ടുകാര്‍
തീരുമാനിച്ചിരിക്കുന്നത്.