ഇസ്രായേലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച വയനാട് കോളിയാടി സ്വദേശി ജിനേഷിന്റെ ഭാര്യ രേഷ്മയുടെ ആത്മഹത്യയില്‍ ബ്ലേഡ് മാഫിയക്ക് പങ്കെന്ന ആരോപണവുമായി കുടുംബം. ബ്ലേഡ് മാഫിയ സംഘം ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് രേഷ്മ ബത്തേരി പൊലീസിന് നല്‍കിയ പരാതിയടക്കം ചൂണ്ടിക്കാട്ടിയാണ് കുടുംബം രംഗത്തെത്തിയിരിക്കുന്നത്. 20 ലക്ഷം രൂപ ജിനേഷ് കടംവാങ്ങിയ ഘട്ടത്തില്‍ ഒപ്പിട്ട് നല്‍കിയ ചെക്കുകളും മുദ്രപത്രങ്ങളും ഉപയോഗിച്ച് ഭൂമിയും വീടും തട്ടിയെടുത്തതില്‍ മനംനൊന്താണ് രേഷ്മയുടെ ആത്മഹത്യയെന്നാണ് പരാതി. കഴിഞ്ഞ 30നാണ് രേഷ്മയെ ബത്തേരി കോളിയാടിയിലെ വീട്ടില്‍ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇത് സംബന്ധിച്ച് കുടുംബം മുഖ്യമന്ത്രി, ജില്ലാ കലക്ടര്‍, ബത്തേരി എസ് എച്ച് ഒ എന്നിവര്‍ക്ക് പരാതി നല്‍കി.