ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കോടതിയില്‍ സ്വയം കേസ് വാദിച്ച് കെ എം എ നാസര്‍ മൂന്ന് കേസുകളില്‍ വിജയം നേടി. ഇതില്‍ രണ്ട് കേസുകളാണ് നാസര്‍ വക്കീലിന്റെ സഹായമില്ലാതെ തന്നെ വാദിച്ച് ജയിച്ചത്. മൂന്നാമത്തെ കേസില്‍ സമയപരിമിതിയെ തുടര്‍ന്ന് വക്കീലിനെ നിയമിച്ചെങ്കിലും അദാലത്തില്‍ കേസ് വാദിച്ചത് നാസര്‍ തന്നെയായിരുന്നു. ആദ്യ കേസ് ജില്ലയിലെ പ്രമുഖമായ ഒരു ജ്വല്ലറിയെതിരെയായിരുന്നു. ജ്വല്ലറിയില്‍ നിന്ന് വാങ്ങിയ  സ്വര്‍ണം തിരികെ നല്‍കിയപ്പോള്‍ വില കുറച്ചതുമായി ബന്ധപ്പെട്ടതായിരുന്നു കേസിന് ആസ്പദമായത്. തുടര്‍ന്നാണ് നാസര്‍ ഉപഭോക്തൃ തര്‍ക്കപരിഹാര കോടതിയെ സമീപിച്ചത്. വിശദമായ വാദങ്ങള്‍ കേട്ട കോടതി നാസറിന്റെ പക്ഷം അംഗീകരിച്ച് അനുകൂല വിധി പ്രസ്താവിച്ചു. രണ്ടാമത്തെ കേസ് വീട് പണി ഏറ്റെടുത്ത കോണ്‍ട്രാക്ട് ജോലിക്കാരനെതിരെയായിരുന്നു. കരാറിനേക്കാള്‍ അധിക തുക ഈടാക്കുകയും, കരാര്‍ പ്രകാരം നടത്തിയ വാര്‍പ്പ് ജോലിയില്‍ ഗുരുതരമായ ചോര്‍ച്ച ഉണ്ടാകുകയും, കരാര്‍  പറഞ്ഞത് പ്രകാരം പൂര്‍ത്തീകരിക്കാതിരിക്കുകയും  ചെയ്തതിനെ തുടര്‍ന്നാണ് കേസ് ഫയല്‍ ചെയ്തത്. ജില്ലാ ഉപഭോക്തൃ കോടതി നാസറിന് അനുകൂലമായി വിധി പ്രസ്താവിച്ചു. എതിര്‍കക്ഷി മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും അവിടെയും നാസര്‍ വിജയം നേടി. പിഴയടക്കം ഏകദേശം 90,000 രൂപയാണ് ലഭിച്ചത്. മൂന്നാമത്തെ കേസ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ക്ലെയിം തുക നല്‍കാത്തതിനെതിരെയായിരുന്നു. ഉപഭോക്തൃ കോടതിയെ സമീപിച്ചെങ്കിലും സമയക്കുറവ് മൂലം പിന്നീട് വക്കീലിനെ നിയമിക്കുകയായിരുന്നു. എന്നിരുന്നാലും അദാലത്തില്‍ കേസ് വാദിച്ചത് നാസര്‍ തന്നെയായിരുന്നു. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നിന്ന് ഏകദേശം മൂന്ന് ലക്ഷം രൂപ ലഭ്യമായി.
ഇതിനുപുറമെ, നിലവില്‍ നാലാമത്തെ കേസ് നടന്നുകൊണ്ടിരിക്കുകയാണ്. സ്വന്തമായി നിയമവാദം നടത്തി മൂന്നര ലക്ഷം രൂപ നേടിയെടുത്തിരുന്നു.തുടര്‍ച്ചയായി വിജയം നേടിയ കെ എം എ നാസറിന്റെ ഈ നേട്ടം ഉപഭോക്തൃ അവകാശങ്ങളെക്കുറിച്ചുള്ള ബോധവത്കരണത്തിനും ധൈര്യത്തിനും മികച്ച ഉദാഹരണമാകുകയാണ്. ദേശീയ ഉപഭോക്തൃ ദിനാചരണമായ ഇന്ന് 24/12/ നടന്ന പരിപാടി മുനിസിപ്പല്‍ വാര്‍ഡ് മെമ്പര്‍ ദീപ ഉദ്ഘാടനം ചെയ്തു. ഉപഭോക്തൃതര്‍ക്കപരിഹാര കമ്മീഷന്‍ വയനാട് ജില്ലാ പ്രസിഡന്റ് ബിന്ദു ആര്‍ ഉദ്ഘാടനം ചെയ്തു. ഡി ഡി ഇ ശശീന്ദ്ര വ്യാസ്, നിസാര്‍ മണിമ , ഷൈജു മണിശ്ശേരില്‍, പ്രദീപന്‍, സുമ പള്ളിപ്പുറം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഉപഭോക്തൃ കമ്മീഷന്‍  അസി. രജിസ്ട്രാര്‍ കെ പി വിനോദ് സ്വാഗതവും വി ജെ ജോസഫ് നന്ദിയും പറഞ്ഞു.