ടി 20 ലോകകിരീടം നിലനിർത്താനുള്ള പോരാട്ടത്തിന് ഇണ്ടിയിറങ്ങുകയാണ്. ഇന്ത്യയും ഇന്ഗ്ലണ്ടും നേർക്കുനേർ വരുമ്പോൾ  ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത് സൂപ്പർ ത്രില്ലറിനാണ്. വാങ്കഡേയിൽ ഇന്ന് രാത്രി ഏഴുമണിക്കാണ് സെമി പോരാട്ടം. സൂപ്പർ എട്ടിൽ വെസ്‌റ്റിൻഡീസിനെതിരെ തിളങ്ങിയ  സഞ്‌ജു സാംസണാണ്‌ ഇന്ത്യൻ നിരയിലെ ശ്രദ്ധാകേന്ദ്രം. മറുവശത്ത്‌ ക്യാപ്‌റ്റൻ ഹാരി ബ്രൂക്ക്‌ ഒറ്റയ്‌ക്ക്‌ കളി ജയിപ്പിക്കാൻ കരുത്തുള്ള ബാറ്ററാണ്‌.  സാധാരണഗതിയിൽ മുംബൈയിൽ രാത്രി മത്സരങ്ങളെ കനത്ത മഞ്ഞുവീഴ്‌ച ബാധിക്കാറുണ്ട്‌. പക്ഷേ, ലോകകപ്പിലെ രാത്രി മത്സരങ്ങളിൽ നാലിൽ മൂന്ന്‌ തവണയും ആദ്യം ബാറ്റ്‌ ചെയ്‌ത ടീമാണ്‌ ജയം നേടിയത്‌. സ്‌പിന്നിനും പേസിനും വഴങ്ങുന്ന പിച്ചാണ്‌. ശ്രീലങ്കയിലെ പ്രേമദാസ സ്‌റ്റേഡിയം കഴിഞ്ഞാൽ ലോകകപ്പിൽ ഏറ്റവും കൂടുതൽ ടേൺ ലഭിക്കുന്ന പിച്ചാണ്‌ മുംബൈയിലേത്‌. ഇംഗ്ലീഷ്‌ പേസർ ജോഫ്ര ആർച്ചെറും സഞ്‌ജു സാംസണും തമ്മിലുള്ള പോരാട്ടമായിരിക്കും ശ്രദ്ധേയം. അവസാന പരമ്പരയിൽ  മൂന്ന്‌ തവണയാണ്‌ ആർച്ചെർ ഇന്ത്യൻ ബാറ്ററെ പുറത്താക്കിയത്‌.  അതേസമയം, ആർച്ചെർക്കതിരെ അഭിഷേക്‌ ശർമയ്‌ക്ക്‌ മികച്ച റെക്കോഡുണ്ട്‌. 33 പന്തിൽ 62 റണ്ണാണ്‌ നേടിയത്‌. അഞ്ച്‌ കളിയിൽ ഒരിക്കൽപ്പോലും പേസറുടെ പന്തിൽ പുറത്തായില്ല. 
ഓപ്പണർമാരായ ജോസ്‌ ബട്‌ലറുടെയും ഫിൽ സാൾട്ടിന്റെയും മോശം പ്രകടനമാണ്‌ ഇംഗ്ലണ്ടിനെ വലയ്‌ക്കുന്നത്‌. ഒരു മത്സരത്തിലും ഓപ്പണിങ്‌ സഖ്യത്തിന്‌ നാലോവർ അതിജീവിക്കാനായില്ല.
സ്‌പിന്നിൽ വരുൺ ചക്രർത്തിയാണ്‌ ഇന്ത്യയുടെ പ്രധാന ആയുധം. 29 തവണയാണ്‌ ഇംഗ്ലീഷ്‌ ബാറ്റർമാർ സ്‌പിന്നർമാർക്ക്‌ മുന്നിൽ വീണത്‌. ക്യാപ്‌റ്റൻ ബ്രൂക്ക്‌, ജേക്കബ്‌ ബെതൽ, ടോം ബാന്റൺ, സാം കറൻ എന്നിവർ നാലിൽ കൂടുതൽ തവണ സ്‌പിന്നർമാരുടെ ഇരകളായി. മറുവശത്ത്‌ വിൽ ജാക്‌സിന്റെ സ്‌പിൻ ബ‍ൗളിങ്ങിലാണ്‌ ഇംഗ്ലണ്ട്‌ മുന്നേറിയത്‌. അത്യാവശ്യ ഘട്ടങ്ങളിൽ ബാറ്റ്‌ കൊണ്ട്‌ രക്ഷയ്‌ക്കെത്തും. ലിയാം ഡോസണും ആദിൽ റഷീദുമാണ്‌ മറ്റ്‌ സ്‌പിന്നർമാർ.  വീണ്ടുമൊരു ലോകപോരാട്ടത്തിലെ കിരീടവഴിയിൽ ജീവന്മരണപോരാട്ടത്തിൽ ആര് വീഴും ആര് വാഴുമെന്നറിയാൻ ആരാധകർ കാത്തിരിക്കുകയാണ്