തൊണ്ടർനാട് : തൊണ്ടർനാട് തൊഴിലുറപ്പ് തട്ടിപ്പുകേസ്.  പ്രതികളിലൊരാളായ കരാറുകാരൻ എ റാഷിദിനെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് കർശന വ്യവസ്ഥകളോടെ പ്രതിക്ക് അറസ്റ്റിൽ നിന്ന് താൽക്കാലിക സംരക്ഷണം നൽകിയത്.ഒളിവിൽ പോകരുത്, അന്വേഷണവുമായി സഹകരിക്കണം, രണ്ട് കോടി രൂപയോ തത്തുല്യമായ ആസ്തിയോ വിചാരണ കോടതിയിൽ കെട്ടിവെക്കണം, വിചാരണ കോടതി നിർദ്ദേശിക്കുന്ന ജാമ്യ വ്യവസ്ഥകൾ പാലിക്കണം എന്നീ ഉപാധികളോടെയാണ് സുപ്രീം കോടതി അറസ്റ്റ് തടഞ്ഞത്. തൊണ്ടർനാട് പഞ്ചായത്തിലെ എൻ ആർ ഇ ജി വിഭാഗത്തിലെ കരാർ ജീവനക്കാർ കരാറുകാരനുമായി ചേർന്ന് രണ്ട് കോടിയിലധികം രൂപ തട്ടിയെടുത്തു എന്നാണ് കേസ്. തൊഴിലാളികളുടെ മസ്റ്ററിഞ്ഞില്ലാതെ ഉയർന്ന തോതിൽ പണം വിനിയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ മാത്രം രണ്ട് കോടിയിലധികം രൂപ കരാറുകാരുടെ അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് നാല് ജീവനക്കാർക്കെതിരെയും കരാറുകാരെന്ന നിലയിൽ തുക കൈപ്പറ്റിയ ഏഴ് പേർക്കെതിരെയും പഞ്ചായത്ത് സെക്രട്ടറി നൽകിയ പരാതിയിലാണ് അന്വേഷണം നടക്കുന്നത്. അക്കൗണ്ടൻ്റ് നിതിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അക്രഡിറ്റഡ് എഞ്ചിനീയർ ജോജോ ജോണി വിദേശത്തേക്ക് കടന്നതായാണ് സൂചന. മറ്റ് പ്രതികളും ഒളിവിലാണ്