പുല്‍പ്പള്ളി :  സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. പാടിച്ചിറ കിഴക്കേനത്ത് റോമിയോ ബേബിയെ(28)ആണ് കാപ്പ ചുമത്തി ജയിലിലടച്ചത്. ഒളിവിലായിരുന്ന ഇയാളെ എറണാകുളത്തും നിന്നും പുല്‍പ്പള്ളി പോലീസ് പിടികൂടിയത്. നിരവധി മോഷണക്കേസുകളില്‍ പ്രതിയായ ഇയാള്‍ വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിനെതുടര്‍ന്നാണ് നടപടി.  ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടറാണ് കാപ്പ നടപ്പിലാക്കാന്‍ ഉത്തരവിറക്കിയത്. ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആറു മാസത്തേക്കാണ് തടവ്. 2023 ല്‍ കാട്ടിക്കുളത്ത് കരുണ ഭവന്‍ വൃദ്ധ സദനത്തില്‍ നിന്ന് 22000 രൂപ വില മതിക്കുന്ന കാപ്പിക്കുരു മോഷണം നടത്തിയ കേസിലും, പാടിച്ചിറ ക്ഷേത്രത്തിലെ ഭണ്ഡാരവും മേശവലിപ്പും കുത്തി തുറന്ന്  4000 രൂപയോളം കവര്‍ന്ന കേസിലും, കാട്ടിക്കുളം സെന്റ് പീറ്റെഴ്‌സ് മലങ്കര പള്ളിയില്‍ കയറി സി.സി.ടി.വിയുടെ ഡി.വി.ആര്‍ മോഷ്ടിച്ച കേസിലും, ഇരിട്ടി നിത്യ സഹായ മാതാ പള്ളിയിലെ ഭണ്ഡാരം പൊളിച്ച് 55000 രൂപയോളം കവര്‍ന്ന കേസിലും ഇയാള്‍ പ്രതിയാണ്. പുല്‍പള്ളി പോലീസ് സ്റ്റേഷന്‍  ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഓ കെ വി മഹേഷിന്റെ നേതൃത്വത്തില്‍ എസ്.സി.പി.ഒ ഫിറോസ് ഖാന്‍ സിപി.ഒ റോബിന്‍ പൗലോസ് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. ജില്ലയില്‍ എല്ലാ സ്റ്റേഷന്‍ പരിധികളിലെയും ഗുണ്ടകളെയും സാമൂഹ്യ വിരുദ്ധരെയും തരം തിരിച്ച് കൂടുതല്‍ പേര്‍ക്കെതിരെ കാപ്പയടക്കമുള്ള ശക്തമായ നിയമ നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമാതാരി ഐ.പി.എസ് അറിയിച്ചു.