പുല്‍പ്പള്ളി : ഇക്കഴിഞ്ഞ ഞായറാഴ്ച ഉദയക്കര ഭാഗത്ത് കൂടി അനുമതിയില്ലാതെ വനത്തില്‍ പ്രവേശിച്ച് വീഡിയോ ചിത്രീകരിച്ച വ്‌ളോഗര്‍മാര്‍ക്കെതിരെ വനം വകുപ്പ് കേസെടുത്തു. കോഴിക്കോട് ചാലപ്പുറം തിരുത്തുമ്മല്‍ മൂരിയാട് സ്വദേശി കത്തിയന്‍സാഗര്‍ (33) അടക്കം 7 പേരെ പ്രതി ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. ഇവര്‍ അനുമതിയില്ലാതെ 5 ബൈക്കുകളിലായി വന്യജീവികള്‍ നിറഞ്ഞ വനത്തിനുള്ളിലൂടെ  വീഡിയോ ചിത്രീകരിച്ച് യാത്ര ചെയ്തതിനാണ് കേസ്.  ട്രാവലോഗ്സ് ഓഫ് വൈശാഖ് പേരില്‍ സോഷ്യല്‍ മീഡിയയില്‍  പ്രതികള്‍ ഈ വീഡിയോ അപ്ലോഡ് ചെയ്തിരുന്നു. വന്യജീവികള്‍ക്ക് ശല്യമാവുന്ന വിധം  റിസര്‍വ് വനത്തിനുള്ളില്‍ അനുമതിയില്ലാതെയുള്ള ഇത്തരം യാത്രകള്‍ക്കും റീല്‍സ് ചിത്രീകരണത്തിനുമെതിരെ കൂടുതല്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് സൗത്ത് വയനാട് ഡി.എഫ്.ഒ അജിത്.കെ.രാമന്‍ അറിയിച്ചു.