കല്‍പ്പറ്റ: ട്രേഡിങ് നടത്തി ലാഭം നല്‍കാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസില്‍ ഒരാള്‍ കൂടി പിടിയില്‍. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജില്‍ നിയമ വിദ്യാര്‍ത്ഥിയായ  മലപ്പുറം, താനൂര്‍ സ്വദേശിയായ താഹിര്‍(32 )നെയാണ് വയനാട് സൈബര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ഷജു ജോസഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം താനൂരില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ടെലഗ്രാമില്‍ പാര്‍ട്ട് ടൈം ജോലി ചെയ്ത് പണം സമ്പാദിക്കാം എന്ന പരസ്യം നല്‍കി 2024 ഫെബ്രുവരിയില്‍ വെള്ളമുണ്ട സ്വദേശിയില്‍ നിന്ന് പണം തട്ടിയ കേസിലാണ് അറസ്റ്റ്. ഇയാളെ റിമാന്‍ഡ് ചെയ്തു.

പല ടാസ്‌കുകള്‍ നല്‍കി ലാഭം ലഭിച്ചതായി വ്യാജ ആപ്പുകളിലൂടെ കാണിച്ച് പരാതിക്കാരനെ തട്ടിപ്പുകാര്‍ വലിയ സംഖ്യ നിക്ഷേപിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു. പിന്നീട് ലാഭവും മുതലും പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ വീണ്ടും ഇവര്‍ പണം ആവശ്യപ്പെടുകയാണുണ്ടായത്. തട്ടിപ്പാണെന്ന് മനസിലായ പരാതിക്കാരന്‍ നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടല്‍ വഴി പരാതി രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

തുടര്‍ന്ന്, കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയ വയനാട് സൈബര്‍ പൊലീസ് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ താനൂര്‍ സ്വദേശിയായ ഫഹദിനെ പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് താഹിറിനാണ് പണം കൈമാറ്റം ചെയ്തത് എന്ന്  വ്യക്തമായത്. പോലീസന്വേഷണം തനിക്കെതിരെയാണെന്ന് മനസിലാക്കിയ പ്രതി ഒളിവില്‍ പോകുകയായിരുന്നു.  

മറ്റൊരു കേസില്‍ കഴിഞ്ഞ മാസം താനൂര്‍ പോലീസ് ഇയാളെ പിടികൂടിയിരുന്നു. കാറില്‍ യാത്ര ചെയ്യുകയായിരുന്ന താഹിറിനെ, കാറിലുണ്ടായിരുന്ന  33 ഓളം  എടിഎം കാര്‍ഡുകളും, 10 ഓളം ചെക്ക് ബുക്ക്, ബാങ്ക് പാസ്സ്ബുക്കുകളും, നാല് മൊബൈല്‍ ഫോണുകളുമടക്കമാണ് താനൂര്‍ പോലീസ് ഇയാളെ പിടികൂടിയത്.  പിന്നീട് ഇയാള്‍ താനൂര്‍ ഉള്ളതായ വിവരം ലഭിച്ച വയനാട് സൈബര്‍ പൊലീസ് താനൂരിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. എസ്.ഐ ജലീല്‍, എ.എസ്.ഐ ഹാരിസ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷൈജല്‍, മുഹമ്മദ് അനീസ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.