പുല്‍പ്പള്ളി :  പുല്‍പ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ അസി. സര്‍ജന്‍ ഡോ. ജിതിന്‍രാജിനെ ഡ്യൂട്ടിക്കിടെ മര്‍ദിച്ച സംഭവത്തില്‍ 2 പ്രതികളെ പോലീസ് അറസ്റ്റു ചെയ്തു. പുല്‍പ്പള്ളി ആനപ്പാറ തയ്യില്‍ അമല്‍ ചാക്കോ (30), പെരിക്കല്ലൂര്‍ പാലത്തുപറമ്പ് മംഗലത്ത് പി.ആര്‍. രാജീവ് (31) എന്നിവരാണ് അറസ്റ്റിലായത്.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരേയുള്ള അതിക്രമം തടയല്‍ നിയമപ്രകാരവും, സംഘം ചേര്‍ന്ന് ആക്രമിച്ചതിന് ബിഎന്‍എസ് നിയമപ്രകാരവുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്കാണ് പ്രതികള്‍ ഡ്യൂട്ടി കഴിഞ്ഞ് ആശുപത്രിയുടെ പുറത്തേക്ക് വരികയായിരുന്ന ഡോ. ജിതിന്‍രാജിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. ആക്രമണത്തില്‍ ഡോക്ടറുടെ ഇടതുകൈയ്യുടെ ചെറുവിരലിന് സാരമായി പരിക്കേറ്റിരുന്നു. സംഭവത്തിനു ശേഷം രക്ഷപെട്ട പ്രതികള്‍ ആദ്യം സത്യമംഗലത്തും തുടര്‍ന്ന് ബെംഗളൂരുവിലും ഒളിവിലായിരുന്നു. വ്യാഴാഴ്ച രാവിലെ വടാനക്കവലയില്‍ നിന്നാണ് പുല്പള്ളി പോലീസ് പ്രതികളെ പിടികൂടിയത്. ഇവര്‍ രണ്ടുപേരും നിരവധി കേസുകളിലെ പ്രതികളാണെന്ന് പോലീസ് പറഞ്ഞു.

പുല്പള്ളി പോലീസ് ഇന്‍സ്പെക്ടര്‍ കെ.വി. മഹേഷിന്റെ നേതൃത്വത്തില്‍ എസ്ഐമാരായ ടി. അനീഷ്,  ഡി. മിഥുന്‍, എഎസ്ഐ എന്‍.ആര്‍. വിപിന്‍കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍ ശിവകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ വൈകുന്നേരത്തോടെ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. ഡോക്ടറെ മര്‍ദിച്ച പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമായിരുന്നു.