വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ച 108 ലിറ്റര്‍ മാഹിമദ്യം പിടികൂടി. പടിഞ്ഞാറത്തറ 16-ാം മൈല്‍ സ്വദേശി സരസ്വതി ഭവനത്തില്‍  രാധാകൃഷ്ണനെയാണ് (50) വന്‍ മാഹിമദ്യ ശേഖരവുമായി പിടികൂടിയത്. ഇയാള്‍ മാഹിയില്‍ നിന്നും മദ്യം കടത്തി കൊണ്ടുവന്ന് ചില്ലറ വില്‍പ്പനക്കായി വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചു വച്ചിരിക്കുകയായിരുന്നു. കേരളത്തില്‍ വില്‍പ്പനാധികാരമില്ലാത്ത മദ്യമാണിത്.

കല്‍പ്പറ്റ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ പി ആര്‍ ജിനോഷിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സജിപോള്‍, അരുണ്‍ പിഡി , അനന്തുമാധവന്‍ എന്നിവര്‍ പങ്കെടുത്തു.
മദ്യവില്‍പ്പന നടത്തുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.
10 വര്‍ഷം വരെ കഠിനതടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണിത്. പ്രതിയെ തുടര്‍നടപടികള്‍ക്കായി കല്‍പ്പറ്റ എക്‌സൈസ് റെയിഞ്ചിന് കൈമാറി.
മദ്യവില്‍പ്പന സംഘത്തിലെ മറ്റു കണ്ണികളെ കുറിച്ചുള്ള അന്വേഷണം പുരോഗമിച്ചു വരുന്നതായി എക്‌സൈസ് അറിയിച്ചു.