മേപ്പാടി:  പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് വിവിധ വകുപ്പുകളിലായി ജീവപര്യന്തവും കൂടാതെ 22 വര്‍ഷം തടവും 85000 രൂപ പിഴയും. മുപ്പൈനാട്, താഴെ അരപ്പറ്റ  ശശി നിവാസില്‍ രഞ്ജിത്ത് (25)നെയാണ് കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് കെ. കൃഷ്ണകുമാര്‍ ശിക്ഷിച്ചത്.

2021 നവംബറില്‍ മാതാപിതാക്കളുടെ സംരക്ഷണത്തില്‍  നിന്നും പൂര്‍ത്തിയാവാത്ത കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് മേപ്പാടി സ്റ്റേഷനില്‍ മിസ്സിംഗ് കേസ് രെജിസ്റ്റര്‍ ചെയ്തിരുന്നു. അന്വേഷണത്തെ തുടര്‍ന്ന് കുട്ടിയെ കണ്ണൂര്‍, പയ്യാമ്പലത്ത് വച്ച് കണ്ടെത്തുകയായിരുന്നു. തട്ടിക്കൊണ്ടു പോകുന്നതിന് ഒരാഴ്ച്ച മുന്‍പ് പ്രതി കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയിരുന്നു. അന്നത്തെ മേപ്പാടി സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഓ ആയിരുന്ന  എ.ബി വിപിന്‍ കേസില്‍ ആദ്യാന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയും തുടര്‍ന്ന് ഈ കേസ് എസ്.എം.എസിന് കൈമാറുകയുമായിരുന്നു. എസ്.എം.എസ് ഡി.വൈ.എസ്.പി ആയിരുന്ന പി ശശികുമാറാണ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതി മുമ്പാകെ കുറ്റപത്രം സമര്‍പ്പിച്ചത്. മേപ്പാടി സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന വി പി സിറാജ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ കെ മുജീബ്, എസ്.എം.എസ് യൂണിറ്റിലെ അസി. സബ് ഇന്‍സ്പെക്ടര്‍ എ.ആര്‍ രജിത സുമം എന്നിവര്‍ അന്വേഷണത്തിന് സഹായിച്ചു. പ്രോസിക്ക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. ബബിത ഹാജരായി.