പരാതിഅന്വേഷിക്കാന്‍ മദ്യപിച്ച് പൊലിസ് സ്റ്റേഷനിലെത്തിയ യുവാവ് എസ്.എച്ച്.ഒ അടക്കം ഉദ്യോഗസ്ഥരെ  ആക്രമിച്ചതായി പൊലിസ്. കഴിഞ്ഞദിവസം രാത്രി സുല്‍ത്താന്‍ ബത്തേരി പൊലിസ് സ്റ്റേഷനിലാണ് സംഭവം. കോട്ടയം സ്വദേശി വെള്ളൂര്‍ പാമ്പാടി ചിറയത്ത് വീട് ആന്‍സ് ആന്റണി(26) അറസ്റ്റിലായത്.കോടതയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.

വെള്ളയാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. ആന്‍സ് ആന്റണിയുടെ സഹോദരിയുടെ മകനെതിരെ മറ്റൊരു സ്ത്രീ  ബത്തേരി പൊലിസില്‍ പരാതി നല്‍കിയിരുന്നു. ഇത് അന്വേഷിക്കാനെത്തിയപ്പോഴാണ് ആന്‍സ്  പൊലിസിനെ ആക്രമിച്ചതായി പറയുന്നത്. മദ്യപിച്ചെത്തിയ ഇയാള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പാറുവുകാരനെയും ജി.ഡി ചാര്‍ജുള്ള ഉദ്യോഗസ്ഥനെയും എസ്.എച്ച്.ഒയെയും അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്ത് കൃത്യനിര്‍വ്വഹണം തടസപെടുത്തിയെന്നാണ് പൊലിസ് പറയുന്നത്.

ഇയാളെ പിന്നീട് പൊലിസ് ബലം പ്രയോഗിച്ചാണ് കീഴ്പെടുത്തിയത്. പിന്നീട് അറസ്റ്റ് രേഖപെടുത്തി കോടതിയില്‍ ഹാജരാക്കിയ ആന്‍സ് ആന്റണിയെ റിമാന്റ് ചെയ്തു.