തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത്  തൊഴിലുറപ്പ് പദ്ധതിയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടിയില്‍ നടന്ന മുഴുവന്‍ വ്യക്തിഗത ആസ്തി നിര്‍മാണത്തിലും ക്രമക്കേട് കണ്ടെത്തിയതായി പരിശോധനാ റിപ്പോര്‍ട്ട്. ക്രമക്കേട് സംബന്ധിച്ച് എന്‍ ആര്‍ ഇ ജി ജില്ലാ ജോയിന്റ് പ്രോഗ്രാം കോഓഡിനേറ്റര്‍ പി സി മജീദിന്റെ നേതൃത്വത്തിലുള്ള 20 അംഗ സംഘം നടത്തിയ പരിശോധനാ റിപ്പോര്‍ട്ടിലാണ് തട്ടിപ്പുകള്‍ പുറത്ത് വന്നത്. ആദ്യ വര്‍ഷത്തില്‍  വളരെകുറഞ്ഞ രീതിയിലും പിന്നീട് ഓരോ വര്‍ഷവും ഉയര്‍ന്നതോതിലുമാണ് ക്രമക്കേട് നടത്തിയിരിക്കുന്നത്.ഏറ്റവും ഒടുവിലായി ഒരു കോടിയിലധികം രൂപാ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് തട്ടിപ്പ് സംബന്ധിച്ച സൂചന പുറത്ത് വന്നത് ഇതോടെ തുക മാറുന്നത് അധികൃതര്‍ തടയുകയായിരുന്നു.

ചെയ്യാത്ത ജോലികള്‍ക്ക് പണം നല്‍കിയും ജോലി നിര്‍വ്വഹിക്കാത്ത വെണ്ടര്‍ക്ക് അനധികൃതമായി തുക നല്‍കിയും വാല്യൂവേഷനേക്കാള്‍ കൂടിയ തുക നല്‍കിയുമാണ് തട്ടിപ്പ് നടത്തിയത്.ഈ കാലയളവില്‍ 2,07,095,221 രൂപയുടെ നഷ്ടമാണ് തട്ടിപ്പിലൂടെ ഖജനാവില്‍ നിന്നും ചോര്‍ന്നത്.വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍ പരിശോധനയോ ഇടപെടലോ നടത്തിയില്ലെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.ക്രമക്കേട് നടന്നകാലയളവിലെ നാല് സെക്രട്ടറിമാരും ,3 അസിസ്റ്റന്റ് സെക്രട്ടറിമാരും ചുമതല നിര്‍വ്വഹിച്ചില്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.ഇവര്‍ക്കെതിരെ വകുപ്പ് തല നടപടി വേണം.തൊഴിലുറപ്പ് കരാര്‍ ജീവനക്കാരായ അക്രഡിറ്റ് എന്‍ജിനിയര്‍ ജോജോജോണി,അക്കൊണ്ടന്റ് കം ഐ ടി അസിസ്റ്റന്റ് നിധിന്‍ വി സി,ഓവര്‍സിയര്‍മാരായ റിയാസ് കെ എ,പ്രിയ ഗോപിനാഥ് എന്നിവരുടെ കരാര്‍ റദ്ദ് ചെയ്ത് ഇവര്‍ക്കെതിരെ ക്രിമിനല്‍ നടപടിവേണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നു.