വയനാട് ജില്ലയെ അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിച്ച് പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു. മാനന്തവാടി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പട്ടികജാതി പട്ടികവര്‍ഗ വകുപ്പിന്റെ വിഷൻ 2031 സംസ്ഥാനതല സെമിനാര്‍ വേദിയിലാണ് മന്ത്രി പ്രഖ്യാപനം നടത്തിയത്. അഞ്ചു വര്‍ഷത്തിനകം സംസ്ഥാനത്തെ അതിദാരിദ്ര്യ മുക്തമാക്കുകയെന്ന സര്‍ക്കാറിന്റെ സുപ്രധാന ലക്ഷ്യമാണ് ജില്ല കൈവരിച്ചത്. ജില്ലയിലെ 2931 കുടുംബങ്ങളെ അതിദാരിദ്ര്യ മുക്തമാക്കി ആവശ്യമായ ആനുകൂല്യങ്ങള്‍ ഉറപ്പാക്കിയെന്ന് മന്ത്രി പറഞ്ഞു. ജില്ലാ ഭരണകൂടം, തദ്ദേശ സ്വയംഭരണ വകുപ്പ്, റവന്യു, ആരോഗ്യം, വനിതാ ശിശു വികസനം, പട്ടികവര്‍ഗ്ഗം, പ്ലാനിങ്, വനം, കുടുംബശ്രീ, ലൈഫ് മിഷന്‍ എന്നീ വകുപ്പുകളുടെ കൂട്ടായ  നേതൃത്വത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് നേട്ടം കൈവരിക്കാന്‍ സാധിച്ചതെന്നും മന്ത്രി കൂട്ടിചേർത്തു.

അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമിട്ട് ജില്ലയിലെ 26 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വിപുലമായ സര്‍വ്വെ നടത്തി 2931 അതിദരിദ്ര കുടുംബങ്ങളെയാണ് കണ്ടെത്തിയത്.  ഈ കുടുംബങ്ങളിലെ 4533 വ്യക്തികള്‍ അതിദാരിദ്ര്യത്തിലാണെന്ന് തിരിച്ചറിഞ്ഞ്  ഇവരെ അതിദാരിദ്ര്യത്തില്‍ നിന്നും മോചിപ്പിക്കാന്‍  2454 മൈക്രോപ്ലാനുകള്‍ തയ്യാറാക്കുകയും തയ്യാറാക്കിയ ഇവയുടെ സമയബന്ധിതമായ നടപ്പാക്കലിലൂടെ പദ്ധതി വിജയം കാണുകയുമായിരുന്നു.

അര്‍ഹരായവര്‍ക്ക് ആവശ്യമായ നിയമപരവും ഭരണപരവുമായ അവകാശ രേഖകള്‍ ഉറപ്പാക്കാന്‍ ജില്ല ഊന്നല്‍ നല്‍കി. റേഷന്‍, ആധാര്‍, തിരിച്ചറിയല്‍, തൊഴില്‍ കാര്‍ഡുകള്‍, സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍, മറ്റ് ആവശ്യരേഖകളുടെ അഭാവം എന്നിവ പരിഹരിക്കാന്‍ അവകാശം അതിവേഗം എന്ന പേരില്‍ പ്രത്യേക ക്യാമ്പയിന്‍ സംഘടിപ്പിച്ച് 670 വ്യക്തികള്‍ക്ക് ആവശ്യ രേഖകള്‍ ലഭ്യമാക്കി. അതിജീവനത്തിന് തടസമാവുന്ന അടിസ്ഥാന ആവശ്യങ്ങളുടെ കുറവുകള്‍ പരിഹരിക്കാന്‍ സമഗ്ര ഇടപെടല്‍ നടത്തി. 952 കുടുംബങ്ങള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന ഭക്ഷണ കിറ്റുകളും ആവശ്യക്കാര്‍ക്ക് പാകം ചെയ്ത ഭക്ഷണങ്ങളും ലഭ്യമാക്കി അടിസ്ഥാന ഭക്ഷണ ലഭ്യത ഉറപ്പാക്കി.

1526 കുടുംബങ്ങള്‍ക്ക് ദൈനംദിന മരുന്നുകളും പാലിയേറ്റീവ് സേവനങ്ങളും ഉറപ്പാക്കി. 268 കുടുംബങ്ങള്‍ക്ക് കുടുംബശ്രീയുടെ ഉജ്ജീവനം പദ്ധതിയിലൂടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളിലൂടെയും വരുമാന ലഭ്യത ഉറപ്പാക്കി ജീവിതസാഹചര്യം മെച്ചപ്പെടുത്തി. പാര്‍പ്പിടരഹിതരായ 632 കുടുംബങ്ങളില്‍ 377 കുടുംബങ്ങള്‍ക്ക് പുതിയ വീട്, 139 കുടുംബങ്ങള്‍ക്ക് ഭവന പുനരുദ്ധാരണം എന്നിവ സാധ്യമാക്കി. ഭൂരഹിതരും ഭവനരഹിതരുമായ 116 കുടുംബങ്ങളില്‍ 41 പേര്‍ക്ക് റവന്യൂ ഭൂമിയും 52 പേര്‍ക്ക് തദ്ദേശ സ്ഥാപനങ്ങള്‍ മുഖേനയും ഒരാള്‍ക്ക് വനാവകാശ പ്രകാരവും ഭൂമി ലഭ്യമാക്കി. 22 കുടുംബങ്ങള്‍ സ്വന്തമായി ഭൂമി കണ്ടെത്തി. സമഗ്രമായ ഇടപെടലിലൂടെ അര്‍ഹരായ മുഴുവന്‍ കുടുംബങ്ങളെയും അതിദാരിദ്ര്യ മുക്തമാക്കാന്‍ ജില്ലയ്ക്ക് സാധിച്ചെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.