വേട്ടയാടിയ കേഴമാനിറച്ചിയുമായി സഹോദരങ്ങള്‍ വനംവകുപ്പിന്റെ പിടിയിലായി. പാതിരി മാവിന്‍ചുവട് തടത്തില്‍ റെജി തോമസ് (57), സഹോദരന്‍ ബെന്നി തോമസ് (54) എന്നിവരാണ് പിടിയിലായത്. ബുധാഴ്ച രാത്രി പാതിരി റിസര്‍വ് വനത്തില്‍നിന്നാണ് പ്രതികള്‍ കേഴമാനിനെ കുരുക്കിട്ട് പിടികൂടിയത്. മാനിനെ കൊന്ന് ഇറച്ചിയാക്കിയശേഷം ചാക്കിലാക്കി വനത്തിന് പുറത്തേക്ക് വരുന്നതിനിടെയാണ് വനംവകുപ്പിന്റെ പട്രോളിങ് സംഘത്തിന്റെ മുന്നില്‍പ്പെട്ടത്. വനപാലകരെ കണ്ടതോടെ ഓടിരക്ഷപെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പ്രതികളില്‍നിന്നും പത്ത് കിലോയോളം കേഴമാനിന്റെ ഇറച്ചി കണ്ടെടുത്തു. പുല്പള്ളി ഫോറസ്റ്റ് സ്റ്റേഷനിലെ ഗ്രേഡ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എ. നിജേഷിന്റെ നേതൃത്വത്തില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ പി.ആര്‍. പ്രജീഷ്, കെ.കെ. ജോജീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.