കല്‍പ്പറ്റ: കുവൈറ്റില്‍നിന്നും  കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളിലേക്ക് നേരിട്ടുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനങ്ങള്‍ നിര്‍ത്തലാക്കാനുള്ള  എയര്‍ ഇന്ത്യ തീരുമാനത്തെ ശക്തമായി എതിര്‍ത്ത് കുവൈറ്റ് വയനാട് ജില്ലാ അസോസിയേഷന്‍. പൊതുവേ യാത്രാ ബുദ്ധിമുട്ട് അനുഭവിക്കുന്ന വയനാട്ടുകാരായ പ്രവാസികളുടെ ആകെയുള്ള ആശ്രയമാണ് കോഴിക്കോട് , കണ്ണൂര്‍ വിമാനത്താവളങ്ങള്‍. ഇനി എയര്‍ ഇന്ത്യ കൂടെ നിര്‍ത്തലായാല്‍ വയനാട്ടുകാരായ കുവൈറ്റ് പ്രവാസികള്‍ ബാംഗ്ലളൂരുപോലുള്ള ഇതരസംസ്ഥാനത്തെ വിമാനത്താവളങ്ങള്‍ ആശ്രയിക്കേണ്ടിവരും. നിലവില്‍ ചുരം കയറാതെ വയനാട്ടില്‍ എത്താന്‍ പ്രവാസികള്‍ ബാംഗ്ലളൂരുവിമാനത്താവളത്തെ ആശ്രയിക്കുന്നു . ഇവിടെ നിന്നും മൈസൂര്‍വരെ ബസ് സൗകര്യം ലഭ്യമാണ് .ഇത് ബത്തേരി വരേയോ കര്‍ണ്ണാടകത്തിലെ ഗുണ്ടല്‍പേട്ട് വരെയോ ആക്കിയാല്‍ വയനാടന്‍ പ്രവാസികള്‍ക്ക് ബാംഗ്ലളൂരുവിമാനത്താവളത്തെ കൂടുതലായി ഉപയോഗിക്കാന്‍ പറ്റുമായിരുന്നു. രാത്രി യാത്രാ നിരോധനം മറുവശത്തു വെല്ലുവിളിയായി നില്‍ക്കുന്നു . ഈ അവസരത്തില്‍ കോഴിക്കോട് , കണ്ണൂര്‍ വിമാനത്താവളങ്ങളിലേക്കു എയര്‍ ഇന്ത്യകൂടെ ഇല്ലാതായാല്‍ കുവൈറ്റ് പോലുള്ള രാജ്യങ്ങളിലെ വയനാട്ടുകാരായ ആയിരക്കണക്കിനു പ്രവാസികള്‍ നന്നേ കഷ്ടപ്പെടും എന്നതില്‍ സംശയമില്ല . ആയതിനാല്‍ വ്യാമയാനമന്ത്രാലയം ഇ വിഷയത്തില്‍ പ്രവാസികള്‍ക്കു ഗുണകരമായ തീരുമാനം എത്രയുംവേഗം കൈക്കൊള്ളണമെന്നും ,  ഈ വിഷയത്തില്‍ നമ്മുടെ എം പി പ്രിയങ്കാ ഗാന്ധി ഇടപെടണമെന്നും കുവൈറ്റില്‍നിന്നും കോഴിക്കോട് , കണ്ണൂരിലേക്ക് നേരിട്ടുള്ള വിമാനസര്‍വീസുകള്‍ ആരംഭിക്കണമെന്നും കുവൈറ്റ് വയനാട് ജില്ലാ അസ്സോസിയേഷനുവേണ്ടി പ്രസിഡണ്ട് ജിനേഷ് ജോസ് , ജെനറല്‍ സെക്രട്ടറി ഗിരീഷ്  ആണ്ടൂര്‍വളപ്പില്‍, ട്രഷറര്‍ ഷൈന്‍ ബാബു , വൈസ് പ്രസിഡണ്ട് അജേഷ് സെബാസ്റ്റ്യന്‍ , ജോയിന്റ് സെക്രട്ടറി എബി ജോയി പുല്‍പ്പള്ളി  , ജോയിന്റ് ട്രഷറര്‍ ഷിനോജ് ഫിലിപ്പ് , വെല്‍ഫെയര്‍ കമ്മിറ്റി പ്രസിഡണ്ട് ഷിബു മാത്യു , വനിതാവേദി പ്രസിഡണ്ട് ഷീജ സജി എന്നിവര്‍ പ്രതിഷേധയോഗത്തില്‍ അറിയിച്ചു. മീറ്റിങ്ങില്‍ വയനാട് ജില്ലാ അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ മറ്റു പ്രമുഖര്‍ പങ്കെടുത്തു .