വയനാട് മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് വിദ്യാർത്ഥികളുടെ  ആദ്യ ബാച്ചിൻ്റെ പ്രവേശനനോത്സവത്തിന് സ്വാഗതസംഘം രൂപീകരിച്ചു. സെപ്റ്റംബർ 22ന് ആരോഗ്യ - വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും.

മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് ജില്ലയുടെ ദീർഘകാല സ്വപ്നമാണ്  മാനന്തവാടി ഗവ മെഡിക്കൽ കോളേജിലൂടെ യഥാർത്ഥ്യമാവുന്നത്.  എംബിബിഎസ് പഠനത്തിന് 50 സീറ്റുകൾക്കാണ് ദേശീയ മെഡിക്കൽ കൗൺസിൽ അനുമതി നൽകിയത്. മെഡിക്കല്‍ കോളേജിൽ ആദ്യവര്‍ഷ ക്ലാസുകള്‍ ആരംഭിക്കാൻ ആവശ്യമായ അധ്യാപക, അനധ്യാപക തസ്തികകൾ സൃഷ്ടിച്ചു.

പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു രക്ഷാധികാരിയും ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ  ചെയർപേഴ്‌സണും സബ് കളക്ടർ അതുൽ സാഗർ 
വൈസ് ചെയർമാനും വയനാട് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എസ് മിനി കൺവീനറും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി വർക്കിങ് കമ്മിറ്റി കൺവീനറുമായാണ് സ്വാഗതസംഘം രൂപീകരിച്ചത്. നഗരസഭാ ചെയർപേഴ്സൺ, എല്ലാ പഞ്ചായത്തുകളുടെയും പ്രസിഡൻ്റുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ആശുപത്രി വികസന സമിതി അംഗങ്ങൾ, ഐ.എം.എ പ്രതിനിധി, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രതിനിധികൾ, 
സർവീസ് സംഘടനാ പ്രതിനിധി,
ട്രേഡ് യൂണിയൻ പ്രതിനിധി, എച്ച്.ഡി.എസ് അംഗങ്ങൾ, രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള ഓരോ അംഗങ്ങൾ എന്നിവരെയും  ഉൾപ്പെടുത്തിയാണ് സ്വാഗത സംഘം രൂപീകരിച്ചത്. ഒപ്പം
റിസപ്ഷൻ, പബ്ലിസിറ്റി,  ഘോഷയാത്ര സബ് കമ്മിറ്റികളും രൂപീകരിച്ചു.
 
മെഡിക്കൽ കോളേജ് ആശുപത്രി സ്കിൽ ലാബിൽ നടന്ന സംഘാടക സമിതി രൂപീകരണത്തിൽ യോഗത്തിൽ പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു അധ്യക്ഷത വഹിച്ചു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എസ് മിനി,  സൂപ്രണ്ട് 
ഡോ. സച്ചിൻ ബാബു, സബ് കളക്ടർ അതുൽ സാഗർ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, മാനന്തവാടി നഗരസഭ വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ,
ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, നഗരസഭാ കൗൺസിലർമാർ,  രാഷ്ട്രീയപാർട്ടി പ്രതിനിധികൾ,  ഉദ്യോഗസ്ഥർ, ആശുപത്രി ജീവനക്കാർ എന്നിവർ പങ്കെടുത്തു.