രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ നടവയല്‍ പ്രദേശത്തെ ഒരു വീട്ടില്‍ നടത്തിയ പരിശോധനയില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന 30 എല്‍.പി.ജി സിലിണ്ടറുകളും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുതത്തായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ജില്ലാ സപ്ലൈ ഓഫീസര്‍ ജയിംസ് പീറ്ററുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് വിവിധ ഓയില്‍ കമ്പനികളുടെ 15 ഡൊമസ്റ്റിക് സിലിണ്ടറുകളും 15 കൊമേഴ്സ്യല്‍ സിലിണ്ടറുകളും കണ്ടെത്തിയത്. ഗ്യാസ് മാറ്റി നിറയ്ക്കുന്നതിനായി ഉപയോഗിച്ചതായി സംശയിക്കുന്ന ഇലക്ട്രിക് മോട്ടോര്‍, വാല്‍വുകള്‍, ട്യൂബുകള്‍ എന്നിവയും പിടിച്ചെടുത്തു. അനധികൃതമായി സിലിണ്ടറുകള്‍ കൈവശം വെയ്ക്കുകയും അമിതവിലയ്ക്ക് വിതരണം ചെയ്യുകയും ചെയ്യുന്നവര്‍ക്കെതിരെ അവശ്യസാധന നിയമ പ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. പരിശോധനകള്‍ തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി. പരിശോധനയില്‍ വൈത്തിരി താലൂക്ക് സപ്ലൈ ഓഫീസര്‍ ഇ.എം സുമേഷ്, കല്‍പ്പറ്റ റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ യു. ധന്യ, മീനങ്ങാടി റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ കെ.ബി പ്രസാദ്, പനമരം റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ വിനു സ്റ്റാന്‍ലി എന്നിവര്‍ പങ്കെടുത്തു