വെള്ളമുണ്ട : പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയയാൾക്ക് ഐപിസി, പോക്സോ,ഐ ടി ആക്ടുകളിലെ വിവിധ വകുപ്പുകൾ പ്രകാരം 15 വർഷം തടവും 242000 രൂപ പിഴയും വിധിച്ചു. വെള്ളമുണ്ട കാഞ്ഞായി വീട്ടിൽ അബ്ദുൾ റഷീദ്(40) നെയാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്‌ജ് കെ. കൃഷ്ണ കുമാർ ശിക്ഷിച്ചത്.

2021 ൽ ഇയാൾ പ്രായപൂർത്തിയാവാത്ത കുട്ടിയുടെ ഫോൺ നമ്പർ കൈക്കലാക്കി ഫോണിലൂടെ നിരന്തരം പിന്തുടർന്ന് വിവിധയിടങ്ങളിൽ കൊണ്ടുപോയി കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തുകയും ദൃശ്യങ്ങൾ ഫോണിൽ സൂക്ഷിച്ച് കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു.

അന്നത്തെ വെള്ളമുണ്ട സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ് എച്ച് ഓ ആയിരുന്ന ഷജു ജോസഫാണ് കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. അസി. സബ് ഇൻസ്‌പെക്ടർ ബിജു വർഗീസ് അന്വേഷണത്തിന് സഹായിച്ചു. പ്രോസിക്ക്യൂഷനു വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ ജി.ബബിത ഹാജരായി.