മുട്ടില്‍ മരംമുറി കേസില്‍ തടികള്‍ കണ്ടുകെട്ടിയ വനം വകുപ്പ് നടപടിക്കെതിരെ പ്രതികള്‍ നല്‍കിയ അപ്പീല്‍ തള്ളി. വയനാട് അഡീഷനല്‍ ജില്ലാ കോടതിയുടേതാണ് നടപടി. വനംവകുപ്പിന് വേണ്ടി ജില്ലാ ഗവ. പ്ലീഡര്‍ അഡ്വ. ജയപ്രമോദാണ് ഹാജരായത്.

മുറിച്ചുകടത്തിയ 104 ഈട്ടി മരങ്ങള്‍ വനംവകുപ്പ് കണ്ടുകെട്ടിയ നടപടിക്കെതിരെയായിരുന്നു അപ്പീല്‍. മരങ്ങളുടെ ഉടമസ്ഥത അവകാശപ്പെട്ടും പ്രതികള്‍ നേരത്തെ ഹര്‍ജി നല്‍കിയിരുന്നു. 15 കോടി രൂപ വില നിശ്ചയിച്ച മരങ്ങളാണ് അഞ്ച് വര്‍ഷമായി വനം വകുപ്പിന്റെ കുപ്പാടി ഡിപ്പോയില്‍ സൂക്ഷിച്ചിരിക്കുന്നത്. 2020 - 21ലാണ് മുട്ടിലില്‍ നടന്ന കോടികളുടെ അനധികൃത മരംമുറി നടന്നത്. അഗസ്റ്റിന്‍ സഹോദരങ്ങളടക്കം 12 പേരാണ് പ്രതികള്‍. 1964 ന് ശേഷം പട്ടയം ലഭിച്ച ഭൂമിയില്‍ സ്വയം കിളിര്‍ത്തതോ കര്‍ഷകര്‍ നട്ടുവളര്‍ത്തിയതോ ആയ മരങ്ങള്‍ മുറിക്കാമെന്ന, 2020ല്‍ സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിന്റെ മറവില്‍ പ്രതികള്‍ കോടികള്‍ വിലമതിക്കുന്ന മരം മുറിച്ചു കടത്തിയെന്നാണ് മുട്ടില്‍ മരം മുറിക്കേസിലെ കുറ്റപത്രത്തില്‍ പറയുന്നത്. 500 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള സംരക്ഷിത മരങ്ങള്‍ അടക്കമാണ് മുറിച്ച് മാറ്റിയതെന്ന് ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞിരുന്നു.