തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തിന്റെ പ്രധാന്യം ലോക ചരക്കു കപ്പല്‍ ഗതാഗതത്തില്‍ ഏറെ പ്രാധാന്യമുണ്ടെന്ന് മന്ത്രി വി എന്‍ വാസവന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഇന്ത്യയില്‍ ഇതുവരെ കൈകാര്യം ചെയ്തതില്‍വെച്ച് ഏറ്റവും ആഴംകൂടിയ ഡ്രാഫ്റ്റുള്ള കണ്ടെയ്നര്‍ കപ്പലായ എംഎസ്‌സി വെറോണ ചെവ്വാഴ്ച രാവിലെയാണ് തുറമുഖത്ത് നങ്കൂരമിട്ടത്. ഇത്തരത്തില്‍ ഒരു ദിവസം രണ്ട് റെക്കോര്‍ഡാണ് വിഴിഞ്ഞം സ്വന്തമാക്കിയത്. ഓരോ ഘട്ടവും ഉറച്ച ചുവടോടെ വിഴിഞ്ഞം വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ചുരുങ്ങിയ കാലയളവില്‍ 500 കപ്പലുകളാണ് വിഴിഞ്ഞത് വന്നെത്തിയത്. ലോകത്തെ ഏറ്റവും വലിയ ചരക്കു കപ്പല്‍ ആയ എംഎസ്‌സി ഐറിന അടക്കം ദക്ഷിണേഷ്യയില്‍ ആദ്യമായി ബെര്‍ത്ത് ചെയ്ത കപ്പലുകളും കൂട്ടത്തിലുണ്ട്. പ്രവര്‍ത്തനം തുടങ്ങിയത് മുതല്‍ വിഴിഞ്ഞം നേട്ടങ്ങളോടെയാണ് മുന്നേറിയത്. ഒമ്പത് മാസത്തിനുള്ളില്‍ 10 ലക്ഷം കണ്ടെയ്‌നറുകളാണ് കൈകാര്യം ചെയ്ത്. കണ്‍സഷന്‍ കരാര്‍ പ്രകാരം ആദ്യവര്‍ഷം ആകെ 3 ലക്ഷം കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും മൂന്നിരട്ടിയിലേറെ കൈകാര്യം ചെയ്താണ് വിഴിഞ്ഞം കരുത്ത് തെളിയിച്ചത്. 2024 ഡിസംബര്‍ മൂന്നിനാണ് വിഴിഞ്ഞത്ത് വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഈ ഡിസംബര്‍ ആകുമ്പോഴേക്കും 13-14 ലക്ഷം വരെ കൈകാര്യം ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. യൂറോപ്പ്, യു എസ്, ആഫ്രിക്ക, ചൈന അടക്കമുള്ള ലോകത്തെ പ്രധാന സമുദ്ര വാണിജ്യ മേഖലകളിലേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ തുടങ്ങാന്‍ കഴിഞ്ഞതാണ് വിഴിഞ്ഞത്തിന്റെ കുതിപ്പിന്റെ വേഗം കൂട്ടിയത്.