നെയ്ക്കുപ്പ-കക്കോടന്‍ ബ്ലോക്കിലെ വനാതിര്‍ത്തിയില്‍ ക്രാഷ് ഗാര്‍ഡ് ഫെന്‍സിംഗ് നിര്‍മ്മാണം ഇഴയുന്നു. കരാറുകാരന്റെ അനാസ്ഥയില്‍ വ്യാപക പ്രതിഷേധം.പനമരം പഞ്ചായത്ത് പരിധിയില്‍ ദാസനക്കര-പാതിരിയമ്പം മേഖലയില്‍ 6.726 കിലോമീറ്ററും, ബത്തേരി താലൂക്കിലെ പൂതാടി പഞ്ചായത്ത് പാത്രമൂല നെയ്ക്കുപ്പ മേഖലയില്‍ 2 കിലോമീറ്ററും പൂതാടി പഞ്ചായത്തിലെ തന്നെ കക്കോടന്‍ ബ്ലോക്ക് മേഖലയില്‍ 2.5 കിലോമീറ്ററും വീതം മൂന്നു റീച്ചുകളായാണ് ക്രാഷ് ഗാര്‍ഡ് ഫെന്‍സിംഗ് നിര്‍മ്മാണം.ഡിസംബര്‍ 31ന് മുമ്പ് തീര്‍ക്കേണ്ട പ്രവര്‍ത്തി ഇപ്പഴും പാതിവഴിയിലാണ്.

എംഎല്‍എയും വനംവകുപ്പ് ഉദ്യോഗസ്ഥരും നിരവധി തവണ നാട്ടുകാരുടെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്ന് കരാറുകാരന് താക്കീത് നല്കിയിട്ടും പണി പൂര്‍ത്തിയാക്കാന്‍ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം. മിക്കയിടത്തും തൂണുകള്‍ പകുതിപോലും സ്ഥാപിച്ചിട്ടില്ല. സ്ഥാപിച്ചതില്‍ ചില തൂണുകള്‍ കാട്ടാന ചവിട്ടി നശിപ്പിക്കുകയും ചെയ്തു. ഈ ചരിഞ്ഞ് നില്ക്കുന്ന തൂണുകളിലൂടെ ഉരുക്ക് വടം വലിച്ചാലും പദ്ധതിയുടെ ഗുണം നാട്ടുകാര്‍ക്ക് ലഭിക്കില്ലന്ന് വനാതിര്‍ത്തിയിലെ കര്‍ഷകര്‍ പറഞ്ഞു. പ്രവര്‍ത്തി പൂര്‍ത്തീകരിക്കാന്‍ അടിയന്തിര നടപടികള്‍ വനം വകുപ്പ് സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം .