കൽപ്പറ്റ മാനന്തവാടി സംസ്ഥാന പാതയിൽ പനമരം മുതൽ പച്ചിലക്കാട് വരെയുള്ള ഭാഗത്ത് തെരുവുവിളക്കുകൾ കണ്ണടച്ചിട്ട് മാസങ്ങൾ പിന്നിട്ടു. തെരുവുവിളക്കുകൾ പ്രവർത്തക്ഷമമാക്കാൻ അധികൃതർ നടപടി സ്വീകരിക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധമാണ് നാട്ടുകാരിൽ നിന്നുയരുന്നത്. പനമരം നെല്ലാറാട്ട് കവല മുതൽ പച്ചിലക്കാട് വരെയുള്ള 15-ഓളം തെരുവുവിളക്കുകളാണ് പൂർണമായും കണ്ണടച്ചിരിക്കുന്നത്. തെരുവു വിളക്കുകൾ പ്രവർത്തനരഹിതമായതോടെ ഇറക്കവും വളവുകളുമുള്ള പാതയിലൂടെയുള്ള യാത്ര ഏറെ ദുഷ്കരമായിരിക്കുകയാണ്.  വന്യമൃഗ ശല്യവും തെരുവുനായ ഭീഷണിയും നിലനിൽക്കുന്നതിനാൽ ഭീതിയോടെയാണ് യാത്രക്കാർ ഇതുവഴി കടന്നുപോകുന്നത്. ഒരു മാസം മുൻപ് എരനെല്ലൂർ , മേച്ചേരി, നെല്ലിയമ്പം, കയാക്കുന്ന് എന്നിവിടങ്ങളിൽ ഭീതി പരത്തിയ കാട്ടാനകൾ ഈ റോഡ് വഴിയാണ് കടന്നു പോയത്. രണ്ടര മാസം മുൻപ് പ്രദേശത്ത് കടുവ സാന്നിധ്യവുമുണ്ടായിരുന്നു. കൂടാതെ കാട്ടുപന്നി ശല്യവും രൂക്ഷമാണ്. തെരുവുവിളക്കുകൾ കത്താത്തത് വലിയ അപകടങ്ങൾക്ക് കാരണമായേക്കുമെന്നാണ് നാട്ടുകാർ പറയുന്നത്. കരിമ്പുമ്മൽ , എരനെല്ലൂർ , താഴെ പച്ചിലക്കാട് എന്നിവിടങ്ങളുടെ വ്യാപാരസ്ഥാപനങ്ങൾ അടച്ച് കഴിഞ്ഞാൽ പ്രദേശം കൂരാകൂരിരുട്ടിലാവും. കരിമ്പുമ്മൽ ടൗണിലും കവലയിലും രണ്ട് ലോ മാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതുകൊണ്ട് മാത്രം പ്രശ്നത്തിന് പരിഹാരമാവില്ലെന്നാണ് നാട്ടുകാർ പറയുന്നത്.