മാനന്തവാടി: വീടിന്റെ പൂട്ടു പൊളിച്ച് അകത്തുകയറി അര ലക്ഷത്തോളം രൂപ മോഷ്ടിച്ച കേസില്‍ സ്ഥിരം മോഷ്ടാവ് പിടിയില്‍. പേര്യ, വരയാല്‍, കെ.എം. പ്രജീഷ്(50)നെയാണ് മാനന്തവാടി പോലീസ് പിടികൂടിയത്. ഇയാള്‍ മോഷണം നടന്ന വീടിന്റെ തൊട്ടടുത്ത ആളൊഴിഞ്ഞ കെട്ടിടത്തില്‍ താമസിച്ചുവരുകയായിരുന്നു. മാനന്തവാടി, പുല്‍പ്പള്ളി, പനമരം, തിരുനെല്ലി, തലപ്പുഴ പോലീസ് സ്റ്റേഷനുകളിലായി ഇയാള്‍ക്ക് ഇരുപതോളം കേസുകളുണ്ട്. മോഷണകുറ്റത്തിന് കഴിഞ്ഞ നവംബര്‍ 13ന് മാനന്തവാടി ജില്ലാ ജയിലില്‍ നിന്ന് ഇറങ്ങിയതിന് ശേഷമാണ് വീണ്ടും മോഷണം നടത്തിയത്.  
ഡിസംബര്‍ 23ന് രാത്രി മാനന്തവാടി ക്ലബ്കുന്നിലുള്ള വീട്ടിലാണ് മോഷണം നടന്നത്. മുന്‍വശത്തെ വാതിലിന്റെ പൂട്ട് പൊളിച്ച് അകത്തുകയറി ബെഡ്റൂമിലുള്ള അലമാര കുത്തിപൊളിച്ച് 45000 രൂപയാണ് കവര്‍ന്നത്. പൂട്ട് തകര്‍ക്കാനുപയോഗിച്ച ഇരുമ്പ് ലിവര്‍ പുഴയില്‍ നിന്ന് കണ്ടെടുത്തു.