തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റ്  വഴി കാറില്‍ 291 ഗ്രാം എംഡിഎംഎ കടത്തിക്കൊണ്ടുവന്ന കേസില്‍ മുഖ്യ പ്രതിയെ   എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു.കാസര്‍ഗോഡ് ചെങ്ങള സ്വദേശിയായ ബഷീര്‍ അബ്ദുല്‍ ഖാദറേയാണ്
എക്‌സൈസ് ക്രൈംബ്രാഞ്ച്  സര്‍ക്കിള്‍  ഇന്‍സ്‌പെക്ടര്‍ പി.ജുനൈദ്, മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍  ഇന്‍സ്‌പെക്ടര്‍ എസ്.ബൈജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കാസര്‍ഗോഡ്  വെച്ച് അറസ്റ്റ് ചെയ്തത്.

2025 മാര്‍ച്ചില്‍  തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വെച്ച് കാസറഗോഡ് സ്വദേശികളായ ജാബിര്‍, മുഹമ്മദ്കുഞ്ഞി എന്നിവര്‍ കാറില്‍ കടത്തിക്കൊണ്ടുവന്ന 7 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്ത് രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിന്റെ തുടരന്വേഷണത്തിനിടെ പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പിടിച്ചെടുത്ത കാറിലെ രഹസ്യ അറയില്‍ നിന്നും   285 ഗ്രാം എംഡിഎംഎ  കൂടി പിന്നീട് കണ്ടെടുത്തു.  പ്രതികള്‍ ഇപ്പോഴും റിമാണ്ടില്‍ കഴിഞ്ഞു വരികയാണ്. എക്‌സൈസ് ക്രൈംബ്രാഞ്ച് സംഘം നടത്തിയ അന്വേഷണത്തില്‍ ഈ മയക്കുമരുന്ന് ബാംഗ്ലൂരില്‍ നിന്നും കടത്തിക്കൊണ്ടുവരുന്നതിന് ആസൂത്രണം നടത്തിയത്  കാസര്‍കോട് ചെങ്ങള സ്വദേശിയായ ബഷീര്‍ അബ്ദുല്‍ ഖാദര്‍  ആണെന്നും കണ്ടെത്തി യ ഇയാളെ മൂന്നാം പ്രതി സ്ഥാനത്ത്  ചേര്‍ത്തിരുന്നു. അറസ്റ്റ് ഒഴിവാക്കുന്നതിനായി പ്രതി ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു.   പ്രതിയെ കല്പറ്റ എന്‍ഡിപിഎസ് കോടതി മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ബാംഗ്ലൂരില്‍ നിന്നും  മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലയിലെ മൊത്ത വില്‍പ്പനക്കാര്‍ക്ക് എംഡിഎംഎ എത്തിച്ചു നല്‍കുന്നതില്‍ പ്രധാനിയാണ് ഇയാള്‍. മാനന്തവാടി റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.ശശി, പ്രിവന്റീവ് ഓഫീസര്‍ പി.കെ.ചന്തു, സിവില്‍ എക്‌സൈസ് ഓഫീസര്‍ സ്റ്റാലിന്‍ വര്‍ഗീസ്, ഡ്രൈവര്‍ അമീര്‍   എന്നിവരും സംഘത്തിലുണ്ടായിരുന്നു.