മാനന്തവാടി:കടുവ കൊല്ലപ്പെട്ട കേസില്‍ പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് മാനന്തവാടി ജുഡീഷ്യല്‍ മജിസ്‌ട്രേറ് കോടതി സിവില്‍ ജഡ്ജ് എസ് . അമ്പിളി വെറുതെ വിട്ടു. തോല്‍പ്പെട്ടി അപ്പപ്പാറ ചക്കിണി വീട്ടില്‍ രാജന്‍, കണ്ണമംഗലം വീട്ടില്‍ ഭരതന്‍ എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.

2011 ഡിസംബര്‍ 21 നായിരുന്നു കേസിനാസ്പദമായ സംഭവം. തോല്‍പ്പെട്ടി പുലിവാല്‍മൂല എന്ന സ്ഥലത്തെ തിരുള്‍കുന്ന് വീരബാഹു എന്നയാളുടെ സ്വകാര്യ ഭൂമിയിലെ വേലിയില്‍ കുരുങ്ങി ചത്ത നിലയിലായിരുന്നു കടുവയെ കണ്ടെത്തിയത്. പ്രതികളുടെ കൃഷിയിടത്തില്‍ കാട്ടുമൃഗങ്ങള്‍ കയറുന്നതില്‍ നിന്നും തടയുന്നതിനായി സ്ഥാപിച്ച കെണിയില്‍ കടുവ കുടുങ്ങി കൊല്ലപ്പെട്ടു എന്നായിരുന്നു കേസ്.
വീരബാഹുവിനെ മൂന്നാം പ്രതിയായാണ് കുറ്റപത്രം സമര്‍പ്പിച്ചത്. വിചാരണ മദ്ധ്യേ അദ്ധേഹം മരണപ്പെട്ടു. പ്രതികള്‍ക്കെതിരെ മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല എന്ന് കണ്ടാണ് പ്രതികളെ വെറുതെ വിട്ടത്.