നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി. തെരഞ്ഞെടുപ്പ് പൊതുനിരീക്ഷകന്‍ ഡോ. ശ്രീധര്‍ ബാബു അധാന്‍കിയുടെ സാന്നിധ്യത്തില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ റാന്‍ഡമൈസേഷന്‍ പ്രക്രിയക്ക് നേതൃത്വം നല്‍കി. റാന്‍ഡമൈസേഷനിലൂടെ മൂന്നു മണ്ഡലങ്ങളിലേക്കുമായി 20 ശതമാനം റിസര്‍വ് ഉള്‍പ്പെടെ 3440 ഉദ്യോസ്ഥരെ തിരഞ്ഞെടുത്തു.

മാനന്തവാടി മണ്ഡലത്തില്‍ 285, സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ 302, കല്‍പറ്റ മണ്ഡലത്തില്‍ 273 ഉള്‍പ്പെടെ 860 വീതം പ്രിസൈഡിംഗ് ഓഫീസര്‍മാരും ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാരാരെയും തിരഞ്ഞെടുത്തു. മാനന്തവാടിയില്‍ 570, സുല്‍ത്താന്‍ ബത്തേരിയില്‍ 604, കല്‍പറ്റയില്‍ 546 പോളിംഗ് ഓഫീസര്‍മാരാരെയും തിരഞ്ഞെടുത്തു. ജില്ലയില്‍ ആകെ 715 പോളിംഗ് സ്റ്റേഷനുകളാണുള്ളത്.

കളക്ട്രേറ്റില്‍ നടന്ന രണ്ടാംഘട്ട റാന്‍ഡമൈസേഷനില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ നിജു കുര്യന്‍, മാന്‍പവര്‍ നോഡല്‍ ഓഫീസര്‍ വി.ടി ഘോളി, ട്രൈനിംഗ് നോഡല്‍ ഓഫീസര്‍ ടോമിച്ചന്‍ ആന്ററണി, ഐ.ടി നോഡല്‍ ഓഫീസര്‍ ജസിം ഹാഫിസ് എന്നിവര്‍ പങ്കെടുത്തു.