ഇന്ന് മാര്‍ച്ച് 18, മൂന്നാം ആംഗ്ലോ-മൈസൂര്‍ യുദ്ധത്തിന് അന്ത്യം കുറിച്ച ചരിത്രപ്രധാനമായ ശ്രീരംഗപട്ടണം ഉടമ്പടി ഒപ്പ് വെച്ച ദിവസം. 1792 മാര്‍ച്ച് 18-ന് മൈസൂര്‍ ഭരണാധികാരി ടിപ്പു സുല്‍ത്താനും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും തമ്മിലായിരുന്നു ശ്രീരംഗപട്ടണം ഉടമ്പടി കരാര്‍. 1790-ല്‍ ആരംഭിച്ച മൂന്നാം ആംഗ്ലോ-മൈസൂര്‍ യുദ്ധത്തിന്റെ സമാപ്തി കുറിച്ചുകൊണ്ടാണ് 1792 മാര്‍ച്ച് 18-ന് ശ്രീരംഗപട്ടണം ഉടമ്പടി ഒപ്പിടുന്നത്. ബ്രിട്ടീഷുകാര്‍ക്ക് പുറമെ ഹൈദരാബാദ് നിസാമും മറാഠികളും ചേര്‍ന്ന സഖ്യസേന ടിപ്പുവിന്റെ തലസ്ഥാനമായ ശ്രീരംഗപട്ടണം വളഞ്ഞതോടെയാണ് അദ്ദേഹം ഉടമ്പടിക്ക് വഴങ്ങിയത്. ഈ കരാര്‍ പ്രകാരം ടിപ്പുവിന് തന്റെ രാജ്യത്തിന്റെ പകുതിയോളം ഭാഗം ബ്രിട്ടീഷുകാര്‍ക്കും സഖ്യകക്ഷികള്‍ക്കുമായി വിട്ടുകൊടുക്കേണ്ടി വന്നു. ഇതില്‍ മലബാര്‍, ഡിണ്ടിഗല്‍, ബാരാമഹല്‍ തുടങ്ങിയ തന്ത്രപ്രധാനമായ മേഖലകള്‍ ബ്രിട്ടീഷുകാര്‍ക്ക് ലഭിച്ചു.
ടിപ്പുവിന് മലബാര്‍ പ്രദേശം ബ്രിട്ടീഷുകാര്‍ക്ക് കൈമാറേണ്ടി വന്നത് മലബാറില്‍ ബ്രിട്ടീഷ് ഭരണം നേരിട്ട് ആരംഭിക്കുന്നതിന് കാരണമായി. കൊച്ചി രാജാവ് ബ്രിട്ടീഷുകാരുടെ സംരക്ഷണത്തിലാവുകയും മലബാറിലെ നാട്ടുരാജാക്കന്മാര്‍ക്ക് മേലുള്ള ടിപ്പുവിന്റെ അധികാരം അവസാനിക്കുകയും ചെയ്തു.