അപ്രതീക്ഷിത ദുരന്തത്തില്‍ വീടും സ്വന്തക്കാരും നഷ്ടപ്പെട്ടവരെ സര്‍ക്കാര്‍ കൈപ്പടിച്ചുയര്‍ത്തിയത് അതിവേഗത്തിലായിരുന്നു. ടൗണ്‍ഷിപ്പില്‍ ആദ്യഘട്ടത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാവുന്ന 178 വീടുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയാക്കി. മേപ്പാടി എം.എസ്.എ ഓഡിറ്റോറിയത്തില്‍ ഗുണഭോക്താക്കള്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് നറുക്കെടുപ്പ് നടന്നത്. മൂന്ന് ഡിജിറ്റുകളിലായി സോണ്‍, ക്ലസ്റ്റര്‍, പ്ലോട്ട് നമ്പര്‍ എന്നിങ്ങനെ രേഖപ്പെടുത്തിയ നറുക്കുകളാണ് ഗുണഭോക്താക്കള്‍ തിരഞ്ഞെടുത്തത്. മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10-ാം വാര്‍ഡ് പഞ്ചില്‍ വീട്ടില്‍ പി. അഷറഫാണ് ഒന്നാമതായി നറുക്കെടുത്ത്. ടൗണ്‍ഷിപ്പിലെ ഒന്നാം സോണിലെ ക്ലസ്റ്റര്‍ ജെയിലുള്‍പ്പെട്ട 104-ാം നമ്പര്‍ വീടാണ് അഷറഫിന് നറുക്കെടുപ്പിലൂടെ ലഭിച്ചത്. ജില്ലാ ഭരണകൂടം തയ്യാറാക്കിയ പെട്ടിയില്‍ നിന്നും ഗുണഭോക്താക്കള്‍ ടൗണ്‍ഷിപ്പിലെ അവരുടെ വീടുകള്‍ നറുക്കെടുത്ത് സ്വന്തമാക്കി. ആദ്യഘട്ടത്തില്‍ കൈമാറിയ വീടുകളുടെയും ഏഴ് സെന്റ് സ്ഥലത്തിന്റെയും പട്ടയം അനുവദിച്ച ഉത്തരവ് വേദിയില്‍ നിന്നും ഗുണഭോക്താക്കള്‍ക്ക് കൈമാറി. കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി, സിവില്‍ സപ്ലൈസ്, കല്‍പ്പറ്റ നഗരസഭ മുഖേന വൈദ്യുതി-കുടിവെള്ളം-റേഷന്‍ കാര്‍ഡ്, വീടിന്റെ ഉടമസ്ഥാവകാശ രേഖകള്‍ നല്‍കാനുള്ള നടപടികള്‍ക്കായി പ്രത്യേക കൗണ്ടര്‍ സജ്ജീകരിച്ചു. ഓഡിറ്റോറിയത്തില്‍ ക്രമീകരിച്ച 15 കൗണ്ടറുകളിലൂടെയാണ് ഗുണഭോക്താക്കള്‍ക്ക് സേവനം ഉറപ്പാക്കിയത്. വീടുകളുടെ വൈദ്യുതി- കുടിവെള്ള കണക്ഷനുകള്‍ നിലവില്‍ ജില്ലാ കളക്ടറുടെ പേരിലാണ് അനുവദിച്ചത്്.് വൈദ്യുതി- കുടിവെള്ള കണക്ഷനുകളുടെ മൂന്ന് മാസത്തെ തുക സര്‍ക്കാര്‍ അടയ്ക്കുന്നതാണ്.  മൂന്ന് മാസത്തിന് ശേഷം കണക്ഷനുകള്‍ ഗുണഭോക്താക്കളുടെ വ്യക്തിഗത പേരിലേക്ക് മാറ്റി സ്ഥാപിക്കാനുള്ള സാക്ഷ്യപത്രവും ഗുണഭോക്താക്കള്‍ക്ക് നല്‍കി.