ബത്തേരി: ബത്തേരി പൂതിക്കാട് റിസോര്‍ട്ടില്‍ അതിക്രമിച്ചു കയറി കമ്പിവടി കൊണ്ട് ജീവനക്കാരനെയും സുഹൃത്തിനെയും അടിച്ചു ഗുരുതര പരിക്കേല്‍പ്പിക്കുകയും നാശനഷ്ടം വരുത്തുകയും ചെയ്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. തോമാട്ടുചാല്‍, കോട്ടൂര്‍,തെക്കിനേടത്ത് ബുളു എന്ന ജിതിന്‍ ജോസഫ്(35)നെയാണ് ബത്തേരി പോലീസ് മന്ദംകൊല്ലി ബിവറേജിന് സമീപം വെച്ച്് ശനിയാഴ്ച പിടികൂടിയത്. 2023ല്‍ കാപ്പ ചുമത്തപ്പെട്ട ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണ്. ഇയാള്‍ക്കെതിരെ ബത്തേരി, അമ്പലവയല്‍, കല്‍പ്പറ്റ, താമരശേരി, മീനങ്ങാടി, മേപ്പാടി സ്റ്റേഷനുകളിലും കര്‍ണാടകയിലെ ഹൊസൂര്‍ സ്റ്റേഷനിലും കൊലപാതകം, പോക്സോ, അടിപിടി, ലഹരി, ദേഹോപദ്രവം, അക്രമിച്ചു പരിക്കേല്‍പ്പിക്കല്‍, മോഷണം തുടങ്ങി നിരവധി കേസുകളുണ്ട്.

സംഭവത്തില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ പുത്തന്‍കുന്ന്, തെക്കുംകാട്ടില്‍ വീട്ടില്‍ ടി. നിഥുന്‍ (35), ദൊട്ടപ്പന്‍കുളം, നൂര്‍മഹല്‍ വീട്ടില്‍,  മുഹമ്മദ് ജറീര്‍ (32), കടല്‍മാട്, കൊച്ചുപുരക്കല്‍ വീട്ടില്‍, അബിന്‍ കെ. ബവാസ് (32), ചുള്ളിയോട്, പനച്ചമൂട്ടില്‍ വീട്ടില്‍ പി. അജിന്‍ ബേബി (32) എന്നിവരെ മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ സംഭവത്തില്‍ അഞ്ച പേര്‍ പിടിയിലായി. 22.09.2025 രാത്രിയില്‍ പൂതിക്കാടുള്ള റിസോര്‍ട്ടില്‍ അതിക്രമിച്ചു കയറിയാണ് ഇവര്‍ പരാതിക്കാരനെയും സുഹൃത്തിനെയും കൈ കൊണ്ടും കമ്പി വടി കൊണ്ടും അടിച്ചു ഗുരുതര പരിക്കേല്‍പ്പിച്ചത്. കൂടാതെ, റിസോര്‍ട്ടിന് നാശനഷ്ടം വരുത്തുകയും ചെയ്തു. നാശനഷ്ടം, ആയുധമുപയോഗിച്ച് ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍, വധശ്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.