നിയമസഭാ തെരഞ്ഞെടുപ്പ്: ഒന്നാംഘട്ട റാന്‍ഡമൈസേഷന്‍ നടന്നു

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലേക്കുമുള്ള വോട്ടിംഗ് യന്ത്രങ്ങളുടെയും വി.വി പാറ്റ് യന്ത്രങ്ങളുടെയും ഒന്നാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ വിവിധ രാഷ്ടീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ റാന്‍ഡമൈസേഷന്‍ നിര്‍വഹിച്ചു. ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇ.വി.എം മാനേജ്‌മെന്റ് സിസ്റ്റം എന്ന സോഫ്റ്റ് വെയര്‍ മുഖേനയാണ് നിയോജക മണ്ഡലങ്ങളിലേക്കുള്ള യന്ത്രങ്ങള്‍ തിരഞ്ഞെടുത്തത്.

കല്‍പറ്റ നിയോജക മണ്ഡലത്തിലെ 227 ബൂത്തുകളിലേക്കായി 270 കണ്‍ട്രോള്‍ യൂണിറ്റും ബാലറ്റ് യൂണിറ്റും 292 വി വി പാറ്റ് മെഷീനും റാന്‍െൈഡമസ് ചെയ്തു. മാനന്തവാടി നിയോജക മണ്ഡലത്തിലെ 237 ബൂത്തുകളിലേക്കായി 282 കണ്‍ട്രോള്‍ യൂണിറ്റും ബാലറ്റ് യൂണിറ്റും 305 വി വി പാറ്റ് മെഷീനും റാന്‍ഡമൈസ് ചെയ്തു. സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലെ 251 ബൂത്തുകളിലേക്കായി 298 കണ്‍ട്രോള്‍ യൂണിറ്റും ബാലറ്റ് യൂണിറ്റും 323 വി വി പാറ്റ് മെഷീനുമാണ് റാന്‍ഡമൈസേഷന്‍ ചെയ്തത്. മണ്ഡലം തിരിച്ചുള്ള ഇവിഎമ്മുകളുടെയും വിവിപാറ്റുകളുടെയും പട്ടിക ജില്ലാ ആസ്ഥാനങ്ങളിലെ എല്ലാ ദേശീയ, സംസ്ഥാന അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നല്‍കി.

തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നതിനായി ഈ ഇവിഎമ്മുകളും വിവിപാറ്റുകളും ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കും നല്‍കും. ദേശീയ, സംസ്ഥാന അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ഇവിഎമ്മുകളും വിവിപാറ്റുകളും അതത് മണ്ഡലങ്ങളിലെ സ്ട്രോംഗ് റൂമില്‍ സൂക്ഷിക്കും. മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ അന്തിമപട്ടിക തയ്യാറായ ശേഷം ആദ്യഘട്ട  റാന്‍ഡമൈസേഷന്‍ നടത്തിയ ഇവിഎമ്മുകളുടെയും വിവിപാറ്റുകളുടെയും പട്ടിക സ്ഥാനാര്‍ത്ഥിക്കും ലഭ്യമാക്കും. 
കളക്ടറേറ്റ് എന്‍ ഐ സി ഹാളില്‍ നടന്ന റാന്‍ഡമൈസേഷനിന്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ നിജു കുര്യന്‍, നോഡല്‍ ഓഫീസര്‍ പ്രശാന്ത്, വിവിധ രാഷ്ടീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

നിയസഭാ തെരഞ്ഞെടുപ്പ്: പരസ്യം നല്‍കുന്നതിന് മുന്‍കൂറായി അനുമതി വാങ്ങണം

രജിസ്റ്റര്‍ ചെയ്തതും അല്ലാത്തതുമായ ദേശീയ, രാഷ്ട്രീയ സംസ്ഥാന പാര്‍ട്ടികള്‍, സ്ഥാനാര്‍ത്ഥികള്‍, വ്യക്തികള്‍ എന്നിവര്‍ ടെലിവിഷന്‍ ചാനലുകളിലോ കേബിള്‍ നെറ്റ് വര്‍ക്കുകളിലോ സിനിമാ ഹാളിലോ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരസ്യം നല്‍കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷനില്‍നിന്ന് മുന്‍കൂറായി അനുമതി വാങ്ങേണ്ടതാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ അറിയിച്ചു. മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി (എംസിഎംസി) മുമ്പാകെയാണ് അപേക്ഷ നല്‍കേണ്ടത്. രാഷ്ട്രീയ പരസ്യങ്ങളുടെ മുന്‍കൂര്‍ അനുമതി നല്‍കല്‍ (പ്രീസര്‍ട്ടിഫിക്കേഷന്‍), പെയ്ഡ് ന്യൂസിന്റെ പരിശോധനകള്‍, നടപടികള്‍, വ്യാജവാര്‍ത്തകള്‍, വിദ്വേഷ വാര്‍ത്തകള്‍ തുടങ്ങിയ മാധ്യമങ്ങളുടെ നിയമലംഘനങ്ങളുടെ പരിശോധനകള്‍ എന്നിവയാണ് എംസിഎംസിയുടെ കടമയും ഉത്തരവാദിത്തവും.

രാഷ്ട്രീയ പരസ്യങ്ങള്‍ ടെലിവിഷന്‍, കേബിള്‍ നെറ്റ് വര്‍ക്ക്/കേബിള്‍ ചാനലുകള്‍, സ്വകാര്യ എഫ് എം ചാനലുകള്‍ ഉള്‍പ്പെടെ റേഡിയോ എന്നിവയില്‍ ടെലികാസ്റ്റ്/ബ്രോഡ്കാസ്റ്റ് ചെയ്യാനും സിനിമാ ഹാളുകളില്‍ വര്‍ഷം മുഴുവന്‍ പ്രദര്‍ശിപ്പിക്കാനും പൊതുസ്ഥലങ്ങളില്‍ ഓഡിയോ വിഷ്വല്‍ ഡിസ്‌പ്ലേ നടത്താനും ഇ-ന്യൂസ് പേപ്പറുകളില്‍ നല്‍കാനും ബള്‍ക്ക് എസ്എംഎസ്/വോയ്‌സ് മെസേജ് നല്‍കാനും സാമൂഹിക മാധ്യമങ്ങള്‍, ഇന്‍ര്‍നെറ്റ് വെബ്‌സൈറ്റുകള്‍ എന്നിവയില്‍ നല്‍കാനും എംസിഎംസിയുടെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണ്. ഇത് കൂടാതെ അച്ചടി മാധ്യമങ്ങളില്‍ വോട്ടെടുപ്പ് ദിവസമോ അതിന് തൊട്ടു മുമ്പത്തെ ദിവസമോ നല്‍കുന്ന രാഷ്ട്രീയ പരസ്യങ്ങള്‍ക്കും മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണ്. അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍/ഏതെങ്കിലും ഗ്രൂപ്പുകള്‍/സംഘടന/അസോസിയേഷന്‍/സ്ഥാനാര്‍ഥി/വ്യക്തികള്‍ എന്നിവയ്‌ക്കെല്ലാം ഇത് ബാധകമാണ്.

രാഷ്ട്രീയ പരസ്യങ്ങളുടെ സര്‍ട്ടിഫിക്കേഷന് അപേക്ഷിക്കേണ്ട വിധം

ഇലക്ട്രോണിക് മീഡിയയില്‍ രാഷ്ട്രീയ പരസ്യം നല്‍കാന്‍ മുന്‍കൂര്‍ അനുമതിക്കുള്ള അപേക്ഷയോടൊപ്പം നിര്‍ദിഷ്ട പരസ്യത്തിന്റെ രണ്ട് ഇലക്ട്രോണിക് പകര്‍പ്പുകള്‍ സമര്‍പ്പിക്കണം. പരസ്യത്തിന്റെ സാക്ഷ്യപ്പെടുത്തിയ ഉള്ളടക്കം (ട്രാന്‍സ്‌ക്രിപ്റ്റ്) ഉള്‍പ്പെടുത്തണം.
പരസ്യത്തിന്റെ ഏതെങ്കിലും ഭാഗം നീക്കം ചെയ്യാനോ മാറ്റം വരുത്താനോ നിര്‍ദേശം നല്‍കാന്‍ കമ്മിറ്റിക്ക് അധികാരമുണ്ടായിരിക്കും. പരിശോധനയ്ക്ക് ശേഷം കമ്മിറ്റിയുടെ നിര്‍ദേശം ലഭിച്ച് 24 മണിക്കൂറിനകം നിര്‍ദിഷ്ട മാറ്റങ്ങള്‍ വരുത്തേണ്ടതാണ്. മാറ്റങ്ങള്‍ വരുത്തിയ പരസ്യം വീണ്ടും പരിശോധനയ്ക്കും അനുമതിക്കുമായി സമര്‍പ്പിക്കണം. സമിതി വീണ്ടും പരിശോധിച്ച്, പരസ്യം മാനദണ്ഡങ്ങള്‍ പാലിക്കുന്നതാണെന്ന് ബോധ്യപ്പെട്ടാല്‍ പ്രക്ഷേപണ യോഗ്യമാണെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതാണ്. അനുമതി നല്‍കിയ പരസ്യത്തിന്റെ ട്രാന്‍സ്‌ക്രിപ്റ്റിന്റെ ആധികാരിക പകര്‍പ്പ് അപേക്ഷകന് നല്‍കണം. അനുമതി നല്‍കിയ പരസ്യത്തിന്റെ ട്രാന്‍സ്‌ക്രിപ്റ്റും ഇലക്ട്രോണിക് പകര്‍പ്പുകളും കമ്മറ്റിയുടെ കൈവശം സൂക്ഷിക്കും.

സമയപരിധി

രജിസ്റ്റര്‍ ചെയ്ത ദേശീയ, സംസ്ഥാന രാഷ്ട്രീയ പാര്‍ട്ടികളോ സ്ഥാനാര്‍ഥിയോ പരസ്യം സംപ്രേക്ഷണം ചെയ്യുന്ന തീയ്യതിയുടെ മൂന്ന് ദിവസം മുമ്പ് പ്രീ സര്‍ട്ടിഫിക്കേഷന് അപേക്ഷിക്കണം. രജിസ്റ്റര്‍ ചെയ്യാത്ത രാഷ്ട്രീയ പാര്‍ട്ടിയോ ഏതെങ്കിലും വ്യക്തിയോ ആണെങ്കില്‍ പരസ്യം സംപ്രേക്ഷണം ചെയ്യുന്ന തീയ്യതിയുടെ ഏഴ് ദിവസം മുമ്പ് പ്രീ സര്‍ട്ടിഫിക്കേഷന് അപേക്ഷിക്കണം. പ്രീ സര്‍ട്ടിഫിക്കേഷന്‍ അപേക്ഷ ലഭിച്ചാല്‍ എം സി എംസി പരമാവധി ലഭിക്കുന്ന ദിവസം തന്നെ തീര്‍പ്പാക്കാന്‍ ശ്രമിക്കണം. ഇല്ലെങ്കില്‍ രണ്ടുദിവസത്തിനകം തീരുമാനം അറിയിക്കണം.

അച്ചടി മാധ്യമങ്ങളിലെ രാഷ്ട്രീയ പരസ്യങ്ങളുടെ സര്‍ട്ടിഫിക്കേഷന്‍

ഒരു തരത്തിലുള്ള രാഷ്ട്രീയ പരസ്യങ്ങളും തെരഞ്ഞെടുപ്പ് ദിവസവും അതിന്റെ തലേദിവസവും സംസ്ഥാന/ജില്ലാ എം സി എം സികളുടെ മുന്‍കൂര്‍ അനുമതിയില്ലാതെ (പ്രീ സര്‍ട്ടിക്കേഷന്‍) പ്രസിദ്ധീകരിക്കരുത്. അച്ചടി മാധ്യമങ്ങളിലെ പരസ്യങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി ലഭിക്കാന്‍ പരസ്യം പ്രസിദ്ധീകരിക്കേണ്ട തീയ്യതിയുടെ രണ്ട് ദിവസം മുമ്പ് എം സി എം സിയില്‍ അപേക്ഷ നല്‍കണം.