കല്‍പ്പറ്റ:  സര്‍വകാല റെക്കോര്‍ഡിട്ട സ്വര്‍ണവില ഇന്ന് പവന് 1760 രൂപ വര്‍ധിച്ചതോടെയാണ് ഒരു ലക്ഷം കടന്ന് കുതിച്ചത്. 1,01,600 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 220 രൂപയാണ് വര്‍ധിച്ചത്. 12,700 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ജനുവരിയില്‍ 57,000 രൂപ നിരക്കിലായിരുന്ന സ്വര്‍ണവിലയാണ് ഒരു വര്‍ഷത്തിനുള്ളില്‍ ഇരട്ടിയോളമായി വര്‍ധിച്ചത്. 
ഒരു ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 13,855 രൂപയും, പവന് 1,10,840 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 10,391 രൂപയും പവന് 83,128 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 234 രൂപയും കിലോഗ്രാമിന് 2,34,000 രൂപയുമാണ് ഇന്നത്തെ നിരക്ക്. സ്വര്‍ണവില ലക്ഷം കടന്നതോടെ സാധാരണക്കാര്‍ക്കും ആഭരണപ്രിയര്‍ക്കും സ്വര്‍ണം വാങ്ങുന്നത് അപ്രാപ്യമായി മാറുകയാണ്. മൂന്ന് ശതമാനം ജി.എസ്.ടി, ഹോള്‍മാര്‍ക്കിംഗ് ചാര്‍ജ്, കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി എന്നിവ കൂടി ചേരുമ്പോള്‍് ഒരു പവന്‍ ആഭരണത്തിന് 1.10 ലക്ഷത്തിന് മുകളില്‍ നല്‍കേണ്ടി വരും്.

ഇന്നലെ രണ്ടു തവണയായി 1440 രൂപ് വര്‍ധിച്ചു്. ഈ മാസത്തിന്റെ തുടക്കത്തില്‍ 95,680 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 9ന് 94,920 രൂപയായി ഇടിഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയ സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് ദൃശ്യമായത്.

രാജ്യാന്തര വിപണിയില്‍ സ്വര്‍ണവിലയിലുണ്ടായ വന്‍ വര്‍ധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. അന്താരാഷ്ട്ര വില ഔണ്‍സിന് 4,498 ഡോളറിലെത്തി. യുഎസ്-വെനസ്വേല ഭിന്നത രൂക്ഷമായതും റഷ്യ-യുക്രെയ്ന്‍ സമാധാന ചര്‍ച്ചകള്‍ പരാജയപ്പെടുമെന്ന ആശങ്കയുമാണ് സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായി കാണാന്‍ നിക്ഷേപകരെ പ്രേരിപ്പിച്ചത്. രാജ്യാന്തര വിപണിയില്‍ വില 4,500 ഡോളര്‍ കടന്നാല്‍ സ്വര്‍ണവില ഇനിയും കുതിച്ചുയരും.